അമ്മയ്‌ക്കൊരു പിറന്നാള്‍ സമ്മാനം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്മു എന്ന പെണ്‍കുട്ടിയെ പരിചയപ്പെടാം (യഥാര്‍ത്ഥ പേരല്ല). പതിവില്ലാത്ത സന്തോഷത്തോടെ അവള്‍ അന്ന് വികാരിയച്ചന്റെ അടുത്തു ചെന്നു പറഞ്ഞു: “അച്ചാ, ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ്. പ്രാര്‍ത്ഥിക്കണം.”

“തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം. മോളെന്താണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയിട്ടുള്ളത്?” അവള്‍ ഉടനെ തന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഒരു വീഡിയോ അച്ചനെ കാണിച്ചു. അമ്മയുടെ ചിത്രങ്ങള്‍ വച്ച് തയ്യാറാക്കിയ മനോഹരമായ വീഡിയോ. ആ വീഡിയോയില്‍ ഇങ്ങനെ എഴുതിയിരുന്നു: “ഞങ്ങളുടെ വീടിന്റെ വിളക്കായ അമ്മേ, പപ്പയുടെ വേര്‍പാട് തിരിച്ചറിയാതെ ഞങ്ങളെ വളര്‍ത്തിയതിന്, ഞങ്ങള്‍ക്കായ് കൂലിപ്പണിക്ക് പോയതിന്, ഞങ്ങള്‍ക്കു വേണ്ടി നോമ്പുനോറ്റ് പ്രാര്‍ത്ഥിക്കുന്നതിന്, ഞങ്ങള്‍ക്കു വേണ്ടി പട്ടിണി കിടന്നതിന്, ഞങ്ങള്‍ക്കായി രുചികരമായ ഭക്ഷണം പലതും കഴിക്കാതിരുന്നതിന്… എല്ലാറ്റിനുമുപരി ഞങ്ങളുടെ സുരക്ഷയെ ഓര്‍ത്തു മാത്രം വീണ്ടും വിവാഹം കഴിക്കാതിരുന്നതിന് നന്ദി. അമ്മയ്ക്ക് തരാന്‍ ഈ ജീവിതം മാത്രം. ജന്മദിനാശംസകള്‍…”

വീഡിയോ കണ്ട അച്ചന്‍ അവളോട് പറഞ്ഞു: “ഇത് മനോഹരമായിരിക്കുന്നു. ഇതെന്താ ഈ വര്‍ഷം ഇങ്ങനെ ചെയ്യാന്‍ കാരണം?”

“ഒന്നുമില്ലച്ചാ, ഞങ്ങള്‍ മൂന്നു പേരുടെയും ജന്മദിനം അമ്മ ഓര്‍ത്തെടുക്കും. ആ ദിവസം അമ്മ ഞങ്ങള്‍ക്കായ് പള്ളിയില്‍ കുര്‍ബാനയ്ക്ക് പണം നല്‍കും. പായസവും നല്ല ഭക്ഷണവുമൊരുക്കും. ഇന്നിപ്പോള്‍ അമ്മ രോഗിയായി കിടപ്പിലാണല്ലോ? ഇതുവരെ ഞങ്ങള്‍ അമ്മയുടെ ബര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. ഇത്തവണയാണ് ഞങ്ങള്‍ ജന്മദിനം എന്നാണെന്നറിഞ്ഞ് ആഘോഷിക്കാമെന്നു തീരുമാനിച്ചത്. അമ്മയിനി എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് ഒരുറപ്പുമില്ല. ഈ വേദനയിലും അമ്മയെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.”

വീട്ടിലേക്ക് പോകാന്‍ നേരത്ത് അമ്മു അച്ചനോട് ചോദിച്ചു: “അച്ചന്റെ അമ്മയുടെ ബര്‍ത്ത്‌ഡേ എന്നാണ്?”

“സെപ്തംബര്‍ എട്ട്.”

“അന്നല്ലേ പരിശുദ്ധ കന്യകാമാതാവിന്റെ ജനനത്തിരുന്നാള്‍?”

അല്പം ജാള്യതയോടെ അച്ചന്‍ പറഞ്ഞു: “നിനക്കറിയുമോ, എന്റെ അമ്മയുടെ യഥാര്‍ത്ഥ ജന്മദിനം എന്നാണെന്ന് എനിക്കറിയില്ല. സെമിനാരിയില്‍ പഠിക്കുമ്പോള്‍ അമ്മ മരിച്ചു. പിന്നെ അമ്മയുടേതെന്നു പറയാന്‍ ഏറ്റവും നല്ല ദിനം സെപ്തംബര്‍ എട്ടാം തീയതിയാണ്. അന്ന് എല്ലാ അമ്മാരെയും ദിവ്യബലിയില്‍ ഓര്‍ക്കും.”

അതെ, എല്ലാ അമ്മമാരെയും ഓര്‍ക്കാനുള്ള ദിനമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജന്മദിനമായ സെപ്തംബര്‍ എട്ട്. മക്കള്‍ ജനിച്ച ദിവസം ഓര്‍ക്കാത്ത മാതാപിതാക്കള്‍ കുറവായിരിക്കും. എന്നാല്‍ മാതാപിതാക്കളുടെ ജന്മദിനം എന്നാണെന്നറിയാത്ത മക്കള്‍ ധാരാളമുണ്ടുതാനും. ഇവിടെയാണ് നമുക്കെല്ലാം ഓര്‍മ്മപ്പെടുത്തലായി തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. അത് മറിയത്തിനുള്ള ആദരവ് മാത്രമല്ല എല്ലാ അമ്മമാര്‍ക്കുമുള്ള ആദരവാണ്.

“മറിയത്തില്‍ നിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു” (Ref: മത്തായി 1:16) എന്ന് വചനം പറയുമ്പോള്‍ രക്ഷകരചരിത്രത്തില്‍ മറിയത്തിനുള്ള സ്ഥാനം എത്ര വലുതാണെന്ന് നമ്മള്‍ മനസിലാക്കണം. മറിയത്തെ ആദരിക്കുമ്പോള്‍ മാതാപിതാക്കളെ ആദരിക്കാനും സ്‌നേഹിക്കാനുമുള്ള കര്‍ത്തവ്യത്തെ നമുക്കോര്‍ത്തെടുക്കാം. അവര്‍ക്കായ് പ്രാര്‍ത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.