ഉപേക്ഷിക്കാമോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരിക്കല്‍ ശിഷ്യരില്‍ ഒരാള്‍ പരാതിയുമായി ഗുരുവിനെ സമീപിച്ചു: “എനിക്ക് ഇവിടുത്തെ ജീവിതം മടുത്തു. ഞാനെന്റെ വീട്ടിലേക്ക് പോകുന്നു.”

“എന്തു പറ്റി”

“എന്നേക്കാള്‍ കഴിവ് കുറഞ്ഞവരെയും പ്രായം കുറഞ്ഞവരെയും അങ്ങ് പല ആശ്രമങ്ങളുടെയും അധിപനായി നിയമിച്ചു. എന്നെ മാത്രം എന്തുകൊണ്ട് അവഗണിക്കുന്നു? ഇഷ്ടമില്ലാത്ത എത്രയോ ജോലികള്‍ ഞാനിവിടെ ചെയ്യുന്നു. അങ്ങ് പറഞ്ഞതെല്ലാം അനുസരിച്ചിട്ടുമുണ്ട്. എന്നിട്ടും എനിക്കൊരു നേട്ടവുമില്ല. മാത്രമല്ല, ഇവിടുത്തെ നിയമങ്ങള്‍ കഠിനവുമാണ്. ഇതിലും ഭേദം പുറത്തുപോയി സ്വതന്ത്രമായി ജീവിക്കുന്നതാണ്.”

ശിഷ്യന്റെ പരാതിക്ക് ഗുരു മറുപടി നല്‍കി: “പ്രായത്തില്‍ മാത്രമല്ല ഒരാള്‍ വളരേണ്ടത്; ജ്ഞാനത്തിലും വളരണം. മറ്റുള്ളവരേക്കാള്‍ കഴിവുള്ള വ്യക്തിയാണ് ഞാന്‍ എന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍ ഒരുവന്റെ വളര്‍ച്ച മുരടിക്കുകയാണ്.

ആശ്രമത്തിന് ചില ചിട്ടകളും നിയമങ്ങളുമുണ്ട്. അവ പാലിക്കണമെങ്കില്‍ ദൈവത്തോടും തിരഞ്ഞെടുത്ത ജീവിതശൈലിയോടും സ്‌നേഹമുണ്ടായിരിക്കണം. അങ്ങനെയുള്ളവര്‍ ഒരിക്കലും സ്ഥാനമാനങ്ങളോ പദവികളോ ആഗ്രഹിക്കില്ല. അവര്‍ മേലധികാരികളെ ധിക്കരിക്കില്ല. ഭൗതികനേട്ടങ്ങള്‍ക്കായി പരിശ്രമിക്കില്ല. അവരുടെ അനുസരണം സ്‌നേഹത്തിന്റെ പ്രതിഫലനമായിരിക്കും. സ്‌നേഹം അസ്തമിക്കുന്നിടത്ത് ത്യാഗവും അനുസരണവുമെല്ലാം ഭാരമാകുന്നു. അതുകൊണ്ട് താങ്കള്‍ ഈ ജീവിതശൈലി ഉപേക്ഷിക്കുന്നതാണ് നല്ലത്. ഒരു കാര്യം മനസില്‍ സൂക്ഷിക്കുക, ഈ മനോഭാവം മാറ്റിയില്ലെങ്കില്‍ താങ്കള്‍ക്കൊരിക്കലും സന്തോഷവും സംതൃപ്തിയും ലഭിക്കില്ല.”

അനുദിന ജീവിതത്തിലും സഭയിലും സമൂഹത്തിലുമെല്ലാം പ്രശ്‌നങ്ങള്‍ ഏറിവരുമ്പോള്‍ ചിന്തിക്കേണ്ട കാര്യങ്ങളാണ് ഗുരു ശിഷ്യനോട് പങ്കുവച്ചത്. തിരഞ്ഞെടുത്ത ജീവിതശൈലിയോടും ദൈവത്തോടും സ്‌നേഹമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് അനുസരണം സ്‌നേഹമാകൂ. അവിടെ പിടിവാശികള്‍ ഉപേക്ഷിക്കാനും എളിമപ്പെടാനും ഒരാള്‍ക്ക് സാധ്യമാകും. എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ച ഞങ്ങള്‍ക്ക് എന്തു ലഭിക്കുമെന്ന പത്രോസിന്റെ ചോദ്യത്തിന് ക്രിസ്തുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: “എന്റെ നാമത്തെപ്രതി ഭവനത്തെയോ, സഹോദരന്മാരെയോ, സഹോദരിമാരെയോ, പിതാവിനെയോ, മാതാവിനെയോ, മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19:29).

നിത്യജീവനെക്കുറിച്ചുള്ള കാഴ്ചകള്‍ മങ്ങുമ്പോള്‍ ഈ ലോക കാഴ്ചകള്‍ നമ്മെ വശീകരിക്കുമെന്ന സത്യം മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.