ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കണോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി. ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഉള്ളില്‍ നിന്നൊരു സ്വരം: ‘പ്രാര്‍ത്ഥിക്കുന്നില്ലേ?’ ഞാന്‍ ദൈവത്തോടു പറഞ്ഞു: ‘ഇവിടെയിരുന്ന് പ്രാര്‍ത്ഥിക്കാനോ, ഇവരൊക്കെ കാണില്ലേ? മനസില്‍ പ്രാര്‍ത്ഥിച്ചാല്‍ പോരെ?’ അപ്പോഴാണ് അത് സംഭവിച്ചത്. എതിര്‍വശത്തിരിക്കുന്ന കുടുംബം. അപ്പനും അമ്മയും രണ്ടു മക്കളുമുണ്ട്. ഭക്ഷണത്തിനു മുമ്പിലിരുന്ന് സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചെല്ലുന്നു. പിന്നീട് കുരിശു വരച്ച് ഭക്ഷണം കഴിക്കുന്നു.

എനിക്കാവശ്യമുള്ള ഉത്തരം കര്‍ത്താവ് നല്‍കി. ലജ്ജ കൊണ്ട് എന്റെ ശിരസ് താണു. കര്‍ത്താവിനോട് മാപ്പു പറഞ്ഞ് സധൈര്യം പ്രാര്‍ത്ഥിച്ച് ഞാനും ഭക്ഷണം കഴിച്ചു. അന്നത്തെ ആ സംഭവത്തിനു ശേഷം എവിടെയായിരുന്നാലും പ്രാര്‍ത്ഥിക്കാനുള്ള മടി ദൈവം എടുത്തുമാറ്റി.

ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്ന നമ്മളില്‍ പലര്‍ക്കും ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ കഴിയുന്നുണ്ടോ? ചിലപ്പോഴെങ്കിലും നമ്മള്‍ വിശ്വാസിയാണെന്ന് മറ്റുള്ളവര്‍ അറിയരുതെന്നും ആഗ്രഹിക്കാറില്ലേ? ഇവിടെയാണ് ക്രിസ്തുവിന്റെ ആ വാക്കുകള്‍ക്ക് മൂര്‍ച്ചയേറുന്നത്: “ഒരുവന്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിച്ചാല്‍ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ ലജ്ജിക്കും” (ലൂക്കാ 9:26).

സഭയ്ക്ക് ഇന്നാവശ്യം നാമമാത്ര ക്രിസ്ത്യാനികളെയല്ല, ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാന്‍, അവന്റെ നാമത്തെ മഹത്വപ്പെടുത്താന്‍, അവനു വേണ്ടി മരണം വരിക്കാന്‍ സന്നദ്ധരായവരെയാണ്. ആ ശ്രേണിയിലേക്ക് ഉയരാത്ത പക്ഷം നമ്മെക്കുറിച്ച് ക്രിസ്തുവും ലജ്ജിക്കും എന്നുറപ്പാണ്.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.