വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികന്‍ തന്റെ പൗരോഹിത്യജീവിതത്തില്‍ മായാതെ കിടക്കുന്ന ഓര്‍മ്മകളിലൊന്ന് പങ്കുവച്ചത് ഓര്‍ക്കുന്നു.
ഇടവകയിലെ ഒരു വീട്ടില്‍ കലഹം. ഇടവകക്കാര്‍ വന്ന് അച്ചനെ വിവരമറിയിച്ചപ്പോള്‍ അച്ചന്‍ അവരുടെ വീട്ടിലെത്തി. അച്ചന്റെ വാക്കുകള്‍ക്ക് അവര്‍ തെല്ലും വില കൊടുത്തില്ല. മാത്രമല്ല ആ വീട്ടിലെ ഗൃഹനാഥന്‍ പറഞ്ഞ വാക്കുകള്‍ ഏറെ വേദനിപ്പിക്കുന്നതുമായിരുന്നു: ‘എന്റെ കുടുംബകാര്യം നോക്കാന്‍ എനിക്കറിയാം. അച്ചന്‍ കുര്‍ബാന ചൊല്ലി പള്ളിയിലെ കാര്യം നോക്കിയാല്‍ മതി.’
കണ്ണീരോടെയാണ് അച്ചനവിടെ നിന്നും ഇറങ്ങിയത്. വികാരിയച്ചനും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്നിഷ്ടം ചെയ്ത ആ കുടുംബത്തിന് പിന്നീട് വളരെയധികം തകര്‍ച്ചകളുണ്ടായെന്നാണ് അച്ചന് അറിയാന്‍ കഴിഞ്ഞത്.
ഈ സംഭവം നമ്മുടെ ജീവിതത്തിലും ഒരു പാഠമാകേണ്ടതാണ്. നമുക്കും കാണും സുഹൃത്തുക്കളായ വൈദികരും സന്യസ്തരും അത്മായരുമെല്ലാം. ചില പ്രതിസന്ധിഘട്ടങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നുള്ള അവരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പരമാവധി പ്രയത്‌നിക്കണം.
അശുദ്ധാത്മാവ് ബാധിച്ച ഒരുവനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട്. അയാള്‍ താമസിച്ചിരുന്നത് മൃതകുടീരങ്ങള്‍ക്കിടയിലാണ്. ക്രിസ്തു ദൈവപുത്രനാണെന്നുള്ള തിരിച്ചറിവും അവനുണ്ടായിരുന്നു. എന്നിട്ടും ക്രിസ്തു അവനരികിലെത്തിയപ്പോള്‍ അവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കൂ: “മഹോന്നതനായ ദൈവത്തിന്റെ പുത്രാ യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു, അങ്ങ് എന്നെ പീഡിപ്പിക്കരുതേ!” (മര്‍ക്കോ. 5:7).
നമ്മെ ശാസിക്കാനും തിരുത്താനും ദൈവത്തിന് നമ്മള്‍ അനുവാദം കൊടുത്തില്ലെങ്കില്‍ നമ്മുടെ നിയന്ത്രണം സാത്താന്റെ കരങ്ങളിലായിരിക്കും. മുതിര്‍ന്നവരുടെയും ആത്മീയഗുരുക്കളുടെയുമെല്ലാം ഉപദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനാണ് നമ്മള്‍ പഠിക്കേണ്ടത്.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്