പരിചയമുള്ള ഒരു യുവാവ് സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിർത്തിയത് എന്നെ അതിശയിപ്പിച്ചു. ശക്തമായ രീതിയില്‍ ആശയങ്ങള്‍ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
ഒരു ദിവസം ഞാൻ അദ്ദേഹത്തോട് കാര്യങ്ങള്‍ തിരക്കി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്: “അച്ചാ, സമൂഹമാധ്യമങ്ങളില്‍ നിന്ന് കുറച്ചു നാളത്തേക്ക് പിന്‍വാങ്ങിയെന്നേയുള്ളൂ. അതിനു തക്ക കാരണങ്ങളുമുണ്ട്. എന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഭൂരിഭാഗം പേരും ക്രിസ്ത്യന്‍ നാമധാരികള്‍. എനിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ പേര് നോക്കിയാണ് ഞാന്‍ സെലക്ട് ചെയ്തിരുന്നത്.
ഏറെ വൈകിയാണ് ഞാൻ ആ സത്യം തിരിച്ചറിഞ്ഞത്. എന്റെ സുഹൃത്തുക്കളില്‍ സഭാവിരോധികളും ക്രിസ്തുവിരോധികളും ധാരാളം ഉണ്ടായിരുന്നു. സഭയ്ക്ക് അനുകൂലമായി എന്തെങ്കിലും എഴുതിയാലുടന്‍ അസഭ്യവര്‍ഷങ്ങളുമായ് അവരെത്തും. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്നറിഞ്ഞപ്പോള്‍ എന്റെ അക്കൗണ്ടുകളെല്ലാം ഞാന്‍ ക്ലോസ് ചെയ്തു. കുറച്ചു നാളത്തെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ശേഷമേ ഇനി അങ്ങോട്ടുള്ളൂ.”
ആ സുഹൃത്തിന്റെ വാക്കുകളില്‍ പൊരുളുണ്ടെന്ന് നാം തിരിച്ചറിയണം. ക്രിസ്ത്യന്‍ നാമധാരികളും ക്രിസ്തീയപേരുകളില്‍ വരുന്നവരുമെല്ലാം ക്രിസ്തുവിനെയും സഭയെയും സ്‌നേഹിക്കുന്നവരാകണമെന്നു നിര്‍ബന്ധമില്ല. എല്ലാവരും നമ്മുടെ ആശയങ്ങള്‍ അനുകൂലിക്കണമെന്നുമില്ല. “ഇതാ, ക്രിസ്തു ഇവിടെ, അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അത്ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു” (മര്‍ക്കോ. 13:21-23) എന്ന ക്രിസ്തുവചനങ്ങള്‍ ഗൗരവത്തില്‍ കാണേണ്ടതുണ്ട്.
ഓരോ ചുവടുവയ്പിലും വിവേകവും വിജ്ഞാനവും നല്‍കാന്‍ പരിശുദ്ധാത്മവരത്തിനായ് ഉണര്‍വ്വോടെ പ്രാര്‍ത്ഥിക്കാം.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്