തിരിച്ചറിവുണ്ടാകട്ടെ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

‘എപ്പോഴാണ് ഒരു വ്യക്തി പാപം ചെയ്യുന്നത്?’ ഒരു ധ്യാനത്തിന് ജേക്കബ് മഞ്ഞളിയച്ചന്‍ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്.

അച്ചന്‍ നല്‍കിയ ഉത്തരം ഏറെ ഹൃദ്യമായിരുന്നു: “ഞാന്‍ ആരാണെന്ന തിരിച്ചറിവ് നഷ്ടമാകുമ്പോഴാണ് എനിക്ക് ഇടര്‍ച്ചയുണ്ടാകുന്നതും ഞാന്‍ പാപത്തില്‍ വീഴുന്നതും. ഞാന്‍ ആരാണെന്ന തിരിച്ചറിവ് നഷ്ടമാകുമ്പോള്‍ എന്റെ വാക്കുകള്‍ പിഴയ്ക്കും, ചിന്തകള്‍ കാടുകയറും, സംസാരരീതി കഠിനമാകും,
നിസാര പാപക്കല്ലുകളില്‍ തട്ടി മുഖംപൊത്തി ഞാന്‍ വീഴുകയും ചെയ്യും.”

നമ്മളെല്ലാം ദൈവത്തിന്റെ മക്കളാണെന്ന ചിന്ത എത്രയോ ഊഷ്മളമാണ്! “കണ്ടാലും! എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും” (1 യോഹ. 3:1).

ഞാന്‍ ദൈവത്തിന്റെ പുരോഹിതനാണെന്ന ചിന്ത നഷ്ടമാകുമ്പോള്‍ പുരോഹിതന് നിരക്കാത്ത പ്രവൃത്തികളും വാക്കുകളും എന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അതുപോലെ തന്നെയാണ് അത്മായന്റെയും സന്യസ്തരുടെയും ജീവിതത്തിലും സംഭവിക്കുന്നത്. നമ്മള്‍ ദൈവത്തിന്റെ മക്കളാണെങ്കില്‍ നമ്മുടെ ചെയ്തികളും വാക്കുകളും ദൈവം അറിയുന്നു.

ദൈവം ഒന്നും അറിയുന്നില്ലെന്നു കരുതുമ്പോഴാണ് പാപവഴിയില്‍ ജീവിക്കാനുള്ള പ്രേരണയേറുന്നത്. സമരിയക്കാരി സ്ത്രീ, ക്രിസ്തുവിനെ കണ്ടുമുട്ടിയ ശേഷം പറഞ്ഞ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്: “ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍ തന്നെയായിരിക്കുമോ ക്രിസ്തു?” (യോഹ. 4:29).

അതെ, ഒരു ദിവസത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ നാം ചെയ്യുന്നതെല്ലാം അറിയുന്നവനാണ് ദൈവം. അവിടുത്തെ മക്കളാണ് നാം എന്ന സത്യം മറക്കാതിരിക്കാം. അപ്പോള്‍ നമുക്ക് കുറെക്കൂടെ നല്ലവരായി ജീവിക്കാന്‍ കഴിയും.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.