കോവിഡ് തുടങ്ങിയതില്‍ പിന്നെ കലാലയത്തില്‍ പോകാത്ത കൊച്ചുമകന്‍ അപ്പാപ്പനോട് ചോദിച്ചു: “ഈ ദുരിതം എന്നു തീരും? എത്ര നാളായി ഇങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നു?”
അപ്പാപ്പന്‍ കൊച്ചുമോനെ അരികിലേക്ക് വിളിച്ചു: “ഞാന്‍ ഒരു കഥ പറയാം. നീ ഗള്‍ഫ് യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തൊണ്ണൂറുകളിലാണ് അത്. അന്ന് അപ്പാപ്പന്‍ കുവൈറ്റില്‍. യുദ്ധം കടുത്ത ദിവസങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. എന്റെ നാടിനെയും മക്കളെയും കാണാന്‍ ഇനി കഴിയുമോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. പുറത്തിറങ്ങാന്‍ കഴിയാതെ ജപമാല ചൊല്ലിയും പ്രാര്‍ത്ഥിച്ചുമാണ് ചിലവഴിച്ചത്. ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നു. മൊബൈല്‍ ഫോൺ ഒന്നും ഇല്ലാത്തതിനാല്‍ വീട്ടുകാരെ ഒന്ന് വിളിക്കാന്‍ പോലും കഴിയാത്ത കാലം.
എന്റെ പേടിയും ആധിയും കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വാക്കുകളാണ് എന്നെ ബലപ്പെടുത്തിയത്. അവന്‍ പറഞ്ഞു: ‘കാറ്റിനെയും കടലിനെയും ശാന്തമാക്കിയവനാണ് ദൈവം. കുവൈറ്റിലെ ഈ ജോലി ആ ദൈവം തന്നെയല്ലേ നമുക്ക് നല്‍കിയത്? നമ്മള്‍ സുരക്ഷിതരായി നാട്ടിലെത്തണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടുത്തെ ഹിതം നിറവേറാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക. എല്ലാം ദൈവം നോക്കിക്കൊള്ളും.’
ആ വാക്കുകള്‍ പകര്‍ന്ന ബലം വലുതായിരുന്നു. അതുകൊണ്ട് അപ്പാപ്പന് മോനോട് ഒന്നേ പറയാനുള്ളൂ, ഗള്‍ഫ് യുദ്ധം അവസാനിച്ച് ഞാന്‍ തിരിച്ചെത്തിയതുപോലെ
ഈ ദുരിതമെല്ലാം മാറും; ദൈവം മാറ്റും. വീണ്ടും സുഹൃത്തുക്കളെ കാണാനും കലാലയത്തില്‍ പോകാനും നിനക്ക് കഴിയും. പ്രത്യാശ കൈവിടരുത്. നമ്മുടെ ദൈവം നല്ലവനാണ്.”
പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കാനും പഴി ചാരാനുമാണ് പലപ്പോഴും മനുഷ്യന്‍ ശ്രമിക്കുക. എന്തുകൊണ്ട് എനിക്ക് ഈ രോഗം? എന്റെ കുടുംബത്തിനു മാത്രം ഈ ദുരിതം? എത്ര അദ്ധ്വാനിച്ചിടും നയാ പൈസ പോലും കയ്യിലില്ലല്ലോ… തുടങ്ങി എത്രയെത്ര ചോദ്യങ്ങളാണ് നാം ദൈവത്തോട് ഉന്നയിക്കാറുള്ളത്? അതിനു പകരമായി ഈ വിഷമഘട്ടം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്ത് അതിനെ തരണം ചെയ്യാനുള്ള കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്” (ലൂക്കാ 18:27) എന്ന വചനത്തില്‍ വിശ്വസിച്ച് മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്