ചാകര

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ആശ്രമത്തില്‍ ധ്യാനം നടക്കുന്നു. നൂറിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട്. അപ്പോഴാണ് ശുദ്ധജലത്തിന് ക്ഷാമം. കിണറ്റില്‍ വെള്ളമില്ലാത്തതു കൊണ്ടാകാം ടാങ്കില്‍ വെള്ളമെത്തുന്നില്ല. അതുകൊണ്ട് ധ്യാനത്തിന് സംബന്ധിക്കാന്‍ എത്തിയവര്‍ക്കായി വില കൊടുത്ത് ടാങ്കര്‍ വെള്ളം വാങ്ങേണ്ടി വന്നു. ധ്യാനത്തിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് ടാങ്കില്‍ വെള്ളം നിറയാത്തതിന്റെ യഥാര്‍ത്ഥ്യം മനസിലായത്. കിണറില്‍ നിന്നും ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പിന് പൊട്ടലുണ്ടായിരുന്നു. ഒരു പ്രദേശത്തെ മണ്ണ് നനഞ്ഞ് ഉറവ പോലെ വെള്ളം മുകളിലേക്ക് വരുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഞങ്ങള്‍ക്ക് കാര്യം മനസിലായത്.

കിണര്‍ നിറയെ വെള്ളമുണ്ടായിട്ടും മോട്ടോര്‍ പ്രവര്‍ത്തിച്ചിട്ടും ടാങ്കില്‍ വെള്ളമെത്താത്തതുപോലെയല്ലേ നമ്മുടെ ആദ്ധ്യാത്മിക ജീവിതവും? കൃപയൊഴുകുന്ന പൈപ്പുകളില്‍ വിള്ളല്‍ വീണാല്‍ എത്ര അദ്ധ്വാനിച്ചാലും പ്രാര്‍ത്ഥിച്ചാലും ചിലപ്പോള്‍ ഫലം ലഭിച്ചെന്നു വരില്ല. ഇതു തന്നെയാണ് അന്ന് പത്രോസിനും കൂട്ടര്‍ക്കും സംഭവിച്ചത്. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസമുപേക്ഷിച്ച് ഒരു രാത്രി മുഴുവനും തിബേരിയസ് കടലില്‍ വലയെറിഞ്ഞിട്ടും അവര്‍ക്ക് മീനൊന്നും കിട്ടിയില്ല. അവസാനം ക്രിസ്തുവിന്റെ ആജ്ഞപ്രകാരം വലതുവശത്ത് വലയെറിഞ്ഞപ്പോള്‍ വലക്കണ്ണികള്‍ പൊട്ടുമാറ് മീനിന്റെ ചാകരയായിരുന്നു (Ref: യോഹ. 21:1-14).

ആദ്ധ്യാത്മികജീവിതത്തില്‍ കൃപയുടെ ചാകര വേണമെങ്കില്‍ ക്രിസ്തുവിനോട് ചേര്‍ന്നുനില്‍ക്കണം. അവന്റെ ആജ്ഞകള്‍ക്കായ് കാതോര്‍ക്കണം. അവന്‍ പറയുന്നത് അനുസരിക്കണം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.