വിശ്വാസം, അതല്ലേ എല്ലാം…

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കോവിഡിന് വളരെ മുമ്പ് നടന്ന ഒരു സംഭവമാണിത്. സ്ഥിരമായി പള്ളിയില്‍ വന്നിരുന്ന ഒരു ചേട്ടന്‍ ഇടയ്ക്ക് വച്ച് വരാതായി. അദ്ദേഹത്തിന്റെ ഭാര്യയോട് കാര്യം തിരക്കിയപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഒരു വീടിനു വേണ്ടി പ്രാര്‍ത്ഥന തുടങ്ങിയിട്ട് കുറെ നാളായി. പുതിയൊരു വീട് ഉണ്ടാകാതെ ഇനി പളളിയില്‍ വരില്ലെന്ന വാശിയിലാണ് അദ്ദേഹം. പറ്റുമെങ്കില്‍ അച്ചന്‍ വീട്ടില്‍ വന്ന് അങ്ങേരോടൊന്ന് സംസാരിക്കണം.”

അവര്‍ ആവശ്യപ്പെട്ടതുപോലെ ഞാന്‍ വീട്ടില്‍ ചെന്നു. ഭാര്യ പറഞ്ഞതുപോലെ വീടിന്റെ കാര്യം ശരിയാകാതെ പള്ളിയിലേക്കില്ലെന്ന നിലപാട് തന്നെ അദ്ദേഹം ആവര്‍ത്തിച്ചു. ശാന്തമായി അദ്ദേഹത്തെ കേട്ട ശേഷം ഞാന്‍ ചോദിച്ചു: “കഴിഞ്ഞ നാളുകളില്‍ ദൈവം നല്‍കിയ കൃപകളെല്ലാം ചേട്ടന്‍ മറന്നുവോ? രണ്ടു മക്കള്‍ക്ക് നഴ്‌സിങ്ങിന് അഡ്മിഷന്‍ കിട്ടിയതും മകന് ജോലി ലഭിച്ചതുമെല്ലാം ഇത്ര പെട്ടെന്ന് മറന്നുപോയോ? അന്ന് ദൈവം വലിയവനാണെന്നു പറഞ്ഞ വ്യക്തിയാണോ ഇന്ന് ദൈവത്തെ തള്ളിപ്പറയുന്നത്?

ദൈവത്തിനറിയാം ചേട്ടന് വീട് വേണമെന്ന്. അത് തക്കസമയത്ത് ലഭിക്കുകയും ചെയ്യും. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന സമയത്ത് നല്ലവനും അവയ്ക്ക് കാലതാമസം വരുമ്പോള്‍ ദൈവത്തെ മോശമായും ചിത്രീകരിക്കുന്നത് യുക്തമാണോ? പരീക്ഷയില്‍ വിജയിക്കുമ്പോള്‍ നാം മക്കളെ സ്‌നേഹിക്കുകയും അവര്‍ പരാജയപ്പെട്ടാല്‍ നാം അവരെ തള്ളിക്കളയുകയുമാണോ ചെയ്യുന്നത്? കാര്യസാധ്യത്തിനു മാത്രം കൂട്ടുപിടിക്കുന്ന ബന്ധങ്ങള്‍ ശാശ്വതമാണെന്ന് തോന്നുന്നുണ്ടോ?” ഏതായാലും എന്റെ ചോദ്യങ്ങള്‍ അദ്ദേഹം നിശബ്ദനായി നിന്നു കേട്ടു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും പള്ളിയില്‍ വന്നുതുടങ്ങി. നമ്മുടെ ജീവിതത്തിലും സ്ഥിതി മറിച്ചല്ലല്ലോ? ദൈവത്തില്‍ നിന്ന് നന്മകള്‍ സ്വീകരിക്കുമ്പോഴും വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ അടയാളങ്ങള്‍ അന്വേഷിക്കുന്നവരല്ലേ നമ്മള്‍? അങ്ങനെയുള്ളവരെ നോക്കി ക്രിസ്തു പറഞ്ഞ വാക്കുകള്‍: “ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു” (മത്തായി 12:39) എന്നാണ്.

ദൈവത്തെ കളിപ്പാവയാക്കുന്ന വിശ്വാസമല്ല നമുക്ക് വേണ്ടത്. പ്രതിസന്ധികള്‍ക്കു നടുവിലും ദൈവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന ആഴമേറിയ വിശ്വാസമാണ് നമ്മള്‍ സ്വന്തമാക്കേണ്ടത്. അതിനുള്ള കൃപയ്ക്കായ് പ്രാര്‍ത്ഥിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.