ഇടറി വീഴുവാന്‍ ഇടതരല്ലെ നീ….

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു സന്യാസ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ധ്യാനം നടത്തുകയായിരുന്നു. സാഹോദര്യത്തിന്റെ മൂല്യം വിവരിക്കുന്നതിന്റെ ഭാഗമായി ഏതാനും ചിലരെ മുമ്പിലേക്ക് വിളിപ്പിച്ചു. അവരുടെ കണ്ണുകള്‍ കെട്ടി. അതിനു ശേഷം ഒരോരുത്തരെയും ഓരോ ചങ്ങാതിയുടെ കൂടെ പലയിടങ്ങളിലേക്കായി പറഞ്ഞയച്ചു. നിര്‍ദ്ദേശിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവരെല്ലാം തിരിച്ചെത്തി.

കണ്ണ് കെട്ടപ്പെട്ടവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഒരുവന്‍ പറഞ്ഞു: “എന്റെ ഉള്ളില്‍ വല്ലാത്ത ഭയമായിരുന്നു. കൂട്ടുകാരന്‍ കരം പിടിക്കാന്‍ ഉണ്ടായിട്ടുപോലും ഒന്നു രണ്ടിടങ്ങളില്‍ ചുവടു തെറ്റി. തിരിച്ച് ഇവിടെ എത്തിയപ്പോള്‍ സന്തോഷമായി!”

വേറൊരാള്‍ പറഞ്ഞു: “പരിചയമുള്ള സ്ഥലങ്ങള്‍ ആയിരുന്നിട്ടുപോലും ഒന്നും കാണാതെ നടക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും കൂട്ടുകാരന്‍ സഹായമായി.”

മൂന്നാമത്തെയാള്‍ പങ്കുവച്ച അനുഭവം എന്നെ വല്ലാതെ സ്പര്‍ശിച്ചു: “എന്റെ കൂടെ വന്ന സഹോദരനെ എനിക്ക് വിശ്വാസമായിരുന്നു. അവന്‍ എന്റെ കരം പിടിച്ചു. ഓരോ സ്ഥലങ്ങളും വിവരിച്ചുതന്നു. ഒരു ചുവടു പോലും ഇടറാതെ ഞാന്‍ തിരിച്ചെത്തി. നേര്‍വഴി കാട്ടാന്‍ ഒരാളുണ്ടെങ്കില്‍ കാഴ്ചയില്ലെങ്കിലും കുഴപ്പമില്ലെന്ന വലിയ പാഠം ഞാന്‍ പഠിച്ചു.”

കൂടെയുള്ളവരെയും ദൈവത്തെയുമെല്ലാം അവിശ്വസിക്കുപ്പോഴാണ് ചുവടുകള്‍ പതറുന്നത്. ക്രിസ്തുവിന് വഴിയൊരുക്കിയ സ്‌നാപകന്‍ പോലും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോള്‍ ഒന്ന് പതറുന്നുണ്ട്. അവന്‍ ക്രിസ്തുവിനരികിലേക്ക് ആളയച്ച് “വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (മത്തായി 11:3) എന്ന് ചോദിക്കുന്നു. അതിനു മറുപടിയായി ക്രിസ്തു പറയുന്നത്: “നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു…” എന്നെല്ലാമാണ്.

എന്നാല്‍ ആ വാക്കുകള്‍ അവസാനിപ്പിക്കുമ്പോള്‍ “എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍” (മത്തായി 11:6) എന്നൊരു ഓര്‍മപ്പെടുത്തല്‍ കൂടെ ക്രിസ്തു നടത്തുന്നുണ്ട്. ചുറ്റിനും അന്ധകാരം നിറയുമ്പോഴും കരം പിടിക്കാന്‍ ദൈവമുണ്ടെന്ന വിശ്വാസമുണ്ടെങ്കില്‍ ഇടറാത്ത പാദങ്ങളുമായി മുന്നേറാന്‍ നമുക്ക് കഴിയുമെന്നുറച്ച് വിശ്വസിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.