സോറി പറയുന്നതോ നല്‍കുന്നതോ എളുപ്പം..

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അന്ന് അയാള്‍ ജോലിസ്ഥലത്തു നിന്നും വീട്ടിലെത്തിയപ്പോള്‍ പരാതിയുമായി വന്നത് ഇളയ മകനാണ്. “പപ്പാ, ചേച്ചി എന്നെ തല്ലി.”

“നീ ആദ്യം ചേച്ചിയെ തല്ലിയോ?”

“ഇല്ല പപ്പ. ഞാനൊന്നും ചെയ്തില്ല.”

“നീ ഒന്നും ചെയ്യാതെ ചേച്ചി നിന്നെ തല്ലാന്‍ സാധ്യതയില്ലല്ലോ?”

അപ്പോള്‍ അവന്‍ പറഞ്ഞു: “ചേച്ചി ടി.വി -യില്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുമ്പോള്‍ ഞാന്‍ പുറത്ത് കളിക്കാന്‍ വേണ്ടി വിളിച്ചു. ചേച്ചി വരാത്തതിനാല്‍ പെട്ടന്ന് എനിക്ക് ദേഷ്യം വന്നു. അപ്പോള്‍ ഞാന്‍ ചെന്ന് ടി.വി. ഓഫാക്കി. ഉടന്‍ തന്നെ ചേച്ചി എന്നെ പൊതിരെ തല്ലുകയായിരുന്നു.”

അതു കേട്ട പപ്പ അവനോടു പറഞ്ഞു: “നീ ചെന്ന് ചേച്ചിയോട് ക്ഷമ പറയണം.”

“എന്തിനാണ് പപ്പ ഞാന്‍ ക്ഷമ പറയുന്നത്. ഞാന്‍ ചേച്ചിയെ തല്ലിയില്ലല്ലോ?”

“നീ ടി.വി. ഓഫാക്കിയതിനാലല്ലേ അവള്‍ നിന്നെ തല്ലിയത്?”

മനസില്ലാ മനസ്സോടെയാണെങ്കിലും അവന്‍ ചേച്ചിയോട് സോറി പറഞ്ഞു. അവനെ തല്ലിയതിന് ചേച്ചിയും മാപ്പ് പറഞ്ഞു. രണ്ടു പേരും ചിരിച്ചുകൊണ്ട് പപ്പയ്ക്കരികില്‍ വന്നപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മക്കളേ, വളര്‍ന്നുവരുന്ന ഈ പ്രായത്തില്‍ വഴക്കുകള്‍ സാധാരണമാണ്. എന്നാല്‍ തെറ്റ് മനസിലാക്കിയാല്‍ ക്ഷമ ചോദിക്കാനുള്ള മനസും ക്ഷമ ചോദിക്കുമ്പോള്‍ അത് നല്‍കുവാനുള്ള ഹൃദയവും ഉണ്ടാകണം. ആ പാഠമാണ് നിങ്ങള്‍ ഇന്ന് പഠിച്ചത്. നിങ്ങള്‍ ഇന്നു ചെയ്ത ഈ പ്രവൃത്തികളെക്കുറിച്ച് പപ്പ അഭിമാനിക്കുന്നു.”

ഇത്രയും പറഞ്ഞ് അയാള്‍ രണ്ടു മക്കളെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. “മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍” (ലൂക്കാ 6:31) എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ പ്രവൃത്തിയിലൂടെ പഠിപ്പിച്ച ആ അപ്പന്‍ എത്ര നല്ല മാതൃകയാണ് മക്കള്‍ക്ക് നല്‍കിയത്. നമ്മുടെ സമൂഹത്തിലും കുടുംബത്തിലും ജോലി ചെയ്യുന്ന ഇടങ്ങളിലുമെല്ലാം കലഹങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ അതിന്റെ മൂലകാരണം കണ്ടെത്തി ക്ഷമ ചോദിക്കാനും ക്ഷമ നല്‍കാനുമാണ് നാം ശ്രമിക്കേണ്ടത്.

ഒരുപക്ഷേ, അത് ഏറ്റവും പ്രയാസകരമായിരിക്കാം. ക്ഷമ ചോദിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും ക്ഷമ നല്‍കുക എന്നത്. എന്നാല്‍ ക്രിസ്തുവിനെപ്രതി ആ സഹനം ഏറ്റെടുക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആനന്ദം എത്ര വലുതായിരിക്കും?

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.