വിദേശത്തു നിന്നും അവധിക്കെത്തിയ ഭര്‍ത്താവ് ധ്യാനത്തിനു പോയി. സ്പിരിച്വല്‍ ഷെയറിങ്ങിന് സഹായിച്ച സിസ്റ്റര്‍ അയാളോട് ചോദിച്ചു: “എത്ര വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്?”
“പതിനെട്ട്.”
“ഭാര്യയുമായ് എന്തെങ്കിലും പ്രശ്നമുണ്ടോ?”
“എന്റെ അറിവില്‍ ഒന്നുമില്ല.”
“അല്ല, ഭാര്യയുടെ കരയുന്ന മുഖമാണ് ഈശോ കാണിച്ചുതരുന്നത്.”
“അങ്ങനെ വരാന്‍ യാതൊരു സാധ്യതയുമില്ലല്ലോ സിസ്റ്റര്‍! അവള്‍ക്കും മക്കള്‍ക്കും ഒരു കുറവുമില്ലാതെയാണ് ഞാന്‍ നോക്കുന്നത്. വീട്ടില്‍ വാഷിങ്ങ് മെഷീനും ഫ്രിഡ്ജും മൈക്രോ ഓവനും എന്നുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്. മക്കള്‍ക്കും അവള്‍ക്കും നല്ല ഫോണും വാങ്ങിക്കൊടുത്തിട്ടുണ്ട്. ഒരു ഭര്‍ത്താവെന്ന നിലയില്‍ ഇതില്‍ കൂടുതല്‍ ഞാനെന്താണ് ചെയ്യേണ്ടത്?”
ധ്യാനം കഴിഞ്ഞ് വീട്ടിലെത്തിയ അയാള്‍ അന്നു രാത്രി ഭാര്യയോട് ചോദിച്ചു: “എടീ, നിനക്ക് വല്ല വിഷമവുമുണ്ടോ? ധ്യാനത്തില്‍ സ്പിരിച്വല്‍ ഷെയറിങ്ങിന്റെ സമയത്ത് നിന്റെ കരയുന്ന മുഖം കണ്ടെന്ന് സിസ്റ്റര്‍ പറഞ്ഞു.”
അയാളുടെ ചോദ്യം കേട്ടപ്പോള്‍ വിതുമ്പിക്കൊണ്ടവള്‍ പറഞ്ഞു: “നമ്മുടെ കല്യാണം കഴിഞ്ഞ് പതിനെട്ട് വര്‍ഷത്തിനുള്ളില്‍ ഇന്നാദ്യമായിട്ടാണ് എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കുന്നത്. അതും ഒരു സിസ്റ്ററിനു ലഭിച്ച ദൈവികപ്രചോദനത്തിന്റെ പേരില്‍. ഇത്ര നാളായിട്ടും നിങ്ങള്‍ക്കെന്നെ മനസിലാക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു. നമുക്ക് ജീവിക്കാനുള്ളത് ദൈവം തന്നിട്ടുണ്ട്. മക്കളുടെ പഠനത്തിനുള്ളതും സമ്പാദിച്ചിട്ടുണ്ട്. ഇനിയെങ്കിലും വിദേശത്തെ ജോലി മതിയാക്കി നാട്ടില്‍ സെറ്റിലായിക്കൂടെ? ഇങ്ങനെ അവിടെയും ഇവിടെയും ജീവിക്കാനാണേല്‍ പിന്നെന്തിനാണീ ജീവിതം? സിസ്റ്ററിന് ലഭിച്ച ദര്‍ശനം ശരിയാണ്.
നിങ്ങള്‍ക്കറിയുമോ, എത്ര രാത്രികളില്‍ ഞാന്‍ തനിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്ന്? മക്കളുടെ സ്‌കൂളിലെ കാര്യങ്ങള്‍, വീട്ടുകാര്യങ്ങള്‍, കൃഷി, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലെ വിരുന്നുകള്‍… എല്ലാത്തിനും തനിച്ച് ഓടി ഞാന്‍ മടുത്തു. ഇനിയെങ്കിലും അവിടുത്തെ ജോലി മതിയാക്കൂ…”
അവളുടെ കണ്ണീര്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “നീ പറഞ്ഞത് ശരിയാണ്. എല്ലാ സൗകര്യങ്ങളും നല്‍കിയപ്പോഴും നിന്റെ മനസ് വായിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവധിയ്ക്ക് വരുന്ന സമയത്താണ് നമ്മുടെ മക്കള്‍ ഇത്രയും വളര്‍ന്നെന്ന് ഞാന്‍ തിരിച്ചറിയുന്നത്. എന്തായാലും ഇത്തവണ ഞാന്‍ തീരുമാനിക്കുന്നു, നാട്ടില്‍ സെറ്റിലാകണം.”
ഇത് ഒരു കുടുംബത്തിലെ സങ്കടമാണെങ്കില്‍ നമ്മുടെ കുടുംബങ്ങളിലെ വിശേഷങ്ങളോ? മറ്റുള്ളവരെ അറിയുക എന്നത് ഒരു പുണ്യമാണ്. ഇവിടെയാണ് ക്രിസ്തുവിന്റെ സമീപനം വേറിട്ടു നില്‍ക്കുന്നത്. വഴിയോരത്തിരുന്ന് തന്നെ വിളിച്ച് വിലപിച്ച അന്ധയാചകരോട്, ജനക്കൂട്ടം മിണ്ടരുതെന്ന് ആക്രോശിച്ചപ്പോഴും ക്രിസ്തു മാത്രം ചോദിച്ചു: “ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?” (മത്തായി 20:32). അവരെ മനസിലാക്കിക്കൊണ്ടുള്ള ആ ചോദ്യം മാത്രം മതിയായിരുന്നു അവരുടെ ജീവിതം പ്രകാശപൂരിതമാകാന്‍.
കൂടെയുള്ളവരുമായി മനം തുറന്ന് സംസാരിക്കാനും സ്‌നേഹപൂര്‍വ്വം ഒന്നു ചേര്‍ത്തുനിര്‍ത്താനും കഴിയുന്നില്ലെങ്കില്‍ സുഖസൗകര്യങ്ങള്‍ക്കു മധ്യേ അവര്‍ ഏകരായിരിക്കും.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്