എല്ലാം കൊളളാം, പക്ഷേ ഈ കല്യാണം വേണ്ട

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

എന്റെ സുഹൃത്തിന്റെ അനുഭവം.

അദ്ദേഹത്തിന്റെ മകള്‍ക്ക് ഒരു വിവാഹാലോചന വന്നു. ചെറുക്കന് അത്യാവശ്യം സാമ്പത്തികവും ദൈവവിശ്വാസവും നല്ല ജോലിയുമുണ്ട്. രണ്ടു പേര്‍ക്കും പരസ്പരം ഇഷ്ടമായപ്പോള്‍ അടുത്ത നടപടികളിലേക്ക് നീങ്ങന്‍ ധാരണയായി. യുവതിയുടെ വീട്ടില്‍ നിന്നും യുവാവിന്റെ വീട്ടിലേക്ക് ഏതാനും പേര്‍ വിരുന്നിനെത്തി. അവിടെ നിന്ന് തിരിച്ച് വീടെത്തിയപ്പോള്‍ യുവതിയുടെ അപ്പന്‍ ആ വിവാഹം വേണ്ട എന്ന തീരുമാനമാണെടുത്തത്. ഇതു കേട്ട എല്ലാവരും ഞെട്ടി.

‘ഇത്രയും നല്ല ചെക്കനെ ഇനി എവിടുന്നു കിട്ടാനാണ്? എന്ത് കാരണത്താലാണ് ഈ വിവാഹം വേണ്ടന്നു വയ്ക്കുന്നത്?’

എല്ലാവര്‍ക്കും പറയാനുള്ളതു മുഴുവന്‍ കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി: “നിങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണ്. നിങ്ങളെപ്പോലെ തന്നെ ഇത് വേണ്ട എന്നു വച്ചതില്‍ എനിക്കും വിഷമമുണ്ട്. അതിന്റെ കാരണം ഞാന്‍ പറയാം. ആ വീട്ടില്‍ ആര്‍ക്കും തന്നെ അപ്പനോടും അമ്മയോടും ബഹുമാനമില്ല. രോഗിയായി കഴിയുന്ന അപ്പനെ കാണണമെന്ന് നമ്മള്‍ പറഞ്ഞപ്പോള്‍ അവരാരും അതിന് താത്പര്യം പ്രകടിപ്പിച്ചില്ലല്ലോ? ‘അപ്പനെയൊന്നു എഴുന്നേല്‍പിച്ച് കസേരയിലിരുത്താന്‍’ അമ്മ ആവശ്യപ്പെട്ടപ്പോള്‍ ‘അപ്പനവിടെ കിടക്കട്ടെ, ഇവിടെ വന്നിരുന്നിട്ട് എന്ത് ചെയ്യാനാണ്’ എന്നായിരുന്നു മകന്റെ മറുപടി. നിങ്ങളത് ശ്രദ്ധിച്ചോ? രോഗവും ക്ഷീണവും വരുമ്പോള്‍ ആദരിക്കേണ്ടവരെ അവഗണിക്കുന്ന കുടുംബത്തിലേക്ക് എങ്ങനെ മകളെ വിവാഹം ചെയ്തു കൊടുക്കും? നാളെ ഈ അവസ്ഥ അവള്‍ക്ക് നേരിട്ടാലും ഇങ്ങനെയല്ലേ സംഭവിക്കുക?”

കാര്യങ്ങള്‍ ഇത്രയേറെ സൂക്ഷ്മതയോടെ നിരീക്ഷിച്ച അപ്പന്റെ തീരുമാനത്തിനു മുമ്പില്‍ മറ്റാരുടെയും ശബ്ദം പിന്നീട് ഉയര്‍ന്നില്ല. നമ്മുടെ ജീവിതത്തില്‍ ഓരോ വ്യക്തിക്കും കൊടുക്കേണ്ട ആദരവും പരിഗണനയും നല്‍കാന്‍ കഴിയുകയെന്നത് ദൈവികമാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്: “ആരും വിളക്ക് കൊളുത്തി പാത്രം കൊണ്ടു മൂടുകയോ, കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്മേല്‍ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല”(ലൂക്കാ 8:16-17).

ജീവിതത്തില്‍ തെളിച്ചമാകേണ്ട വിളക്കുകള്‍ ഏതെന്ന് തിരിച്ചറിയണം. അങ്ങനെയുള്ള വിളക്കുകള്‍ സ്ഥാനം തെറ്റുമ്പോഴാണ് ജീവിതം അന്ധകാരമയമാകുന്നതെന്ന സത്യം മറക്കാതിരിക്കാം.

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.