വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദമ്പതികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുവാന്‍ വരികയുണ്ടായി. പ്രേമവിവാഹമായിരുന്നിട്ടുപോലും അധികനാള്‍ കഴിയും മുമ്പേ ബന്ധം വേര്‍പെടുത്തണമെന്ന വാശിയിലായിരുന്നു ഇരുവരും. ഇവരുടെ ഈ ശാഠ്യത്തിനു പിന്നില്‍ എന്തെന്നറിയാനുള്ള ആകാംക്ഷ മനസിലുദിച്ചു.
എന്റെ സംശയത്തിന് വിരാമം കുറിച്ചുകൊണ്ട് യുവാവ് ഇങ്ങനെ പറഞ്ഞു: “ശരിയാണ്, ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പ് ഞാന്‍ കണ്ട ആളെയെല്ല വിവാഹശേഷം എനിക്ക് ദര്‍ശിക്കാനായത്. ഇവള്‍ ഒത്തിരി മാറിയിരിക്കുന്നു. എനിക്ക് തെറ്റ് പറ്റിയെന്ന് ഇപ്പോഴാണ് മനസിലായത്. ഇവളുടെ സൗന്ദര്യം ബാഹ്യമാണെന്നും അകം നിറയെ ദുര്‍ഗന്ധമാണെന്നും വൈകിയാണറിഞ്ഞത്. ഇങ്ങനെയുള്ള ഒരുവളുടെ കൂടെ തുടര്‍ന്നും ജീവിക്കുക സാധ്യമല്ലല്ലോ?”
യുവാവിന്റെ വിവരണം കഴിഞ്ഞപ്പോള്‍ യുവതിയുടെ ഊഴമായി: “എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്. വിവാഹത്തിനു മുമ്പ് കണ്ട മനുഷ്യനല്ല ഇയാള്‍. അന്നുണ്ടായിരുന്ന സ്‌നേഹവും കരുതലുമൊന്നും ഇപ്പോഴില്ല. എന്തിനും ഏതിനും അരിശം മാത്രം. ഇയാള്‍ക്ക് വേണ്ടത് ഒരു ഭാര്യയെ അല്ലായിരുന്നെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞത് ഭാഗ്യമായി!”
ജീവിതത്തിലെ പച്ചപ്പുകള്‍ പലതും യാഥാര്‍ത്ഥ്യങ്ങളല്ല എന്ന സത്യത്തിലേക്കാണ് ഈ ദമ്പതികളുടെ ജീവിതം വിരല്‍ ചൂണ്ടുന്നത്. നാം ഏറ്റവും മെച്ചം എന്ന് വിലയിരുത്തുന്ന പല വ്യക്തികളും കുടുംബങ്ങളുമൊന്നും അത്ര നല്ലതല്ലെന്ന് അടുത്തിടപെടുമ്പോള്‍ മാത്രമാണ് അറിയാന്‍ കഴിയുക. ഇവിടെയാണ് ക്രിസ്തു ശപിച്ച അത്തിവൃക്ഷത്തിന്റെ കഥ കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. “വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ അടുത്തെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി” (മത്തായി 21:19).
ബാഹ്യമായ സൗന്ദര്യവും സമ്പാദ്യവും പെരുമയുമെല്ലാം ഉണ്ടായാലും ക്രിസ്തു ആഗ്രഹിക്കുന്ന പോലെ ഫലം ചൂടാന്‍ തക്ക സഹനശക്തിയും പരിത്യാഗവും എളിമയും വിശുദ്ധിയുമില്ലെങ്കില്‍ നമ്മള്‍ പുറമെ പ്രദര്‍ശിപ്പിക്കുന്ന പച്ചപ്പുകള്‍ നമുക്ക് തണലാകില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാം.
ഫാ. ജെന്‍സണ്‍ ലാസലെറ്റ്