വീണ്ടും ചില വീട്ടുവിശേഷങ്ങൾ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ആന്ധ്രയിലെ ഒരു അനുഭവം. പ്രിയപ്പെട്ട വൈദികസുഹൃത്തിന്റെ ജന്മദിനമായിരുന്നു അന്ന്. ഞങ്ങൾ ഏതാനും പേർ പള്ളിമേടയിൽ ഒരുമിച്ചു. കേക്ക് മുറിക്കുന്നതിനിടയിൽ ഒരു മധ്യവയസ്ക്കൻ കുറച്ച് പലഹാരങ്ങളുമായ് വന്നു. അദ്ദേഹം അച്ചന് ജന്മദിനാശംസകൾ നേർന്ന് തിരിച്ചുപോയി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വൈദികസുഹൃത്ത് ആ വ്യക്തിയെക്കുറിച്ചു പറഞ്ഞു.

അദ്ദേഹം ഒരു യഹൂദനായിരുന്നു. വിശാഖപട്ടണം സ്റ്റീൽ ഫാക്ടറിയിൽ ജോലിക്കായ് വന്നതാണ്. ക്രിസ്തുവിനെ അടുത്തറിഞ്ഞ അദ്ദേഹം ക്രിസ്ത്യാനിയായി. ഏകമകളുടെ വിവാഹശേഷം അദ്ദേഹവും ഭാര്യയും മാത്രമേ വീട്ടിലുള്ളൂ.

ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ചെയ്യുന്ന പ്രവൃത്തികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. വേനൽച്ചൂടിൽ വഴിയോരത്ത് ജോലി ചെയ്യുന്നവർക്ക് അദ്ദേഹം എന്നും സംഭാരം തയ്യാറാക്കി നൽകും. ആശുപത്രിയിലേക്കോ, സ്വന്തം വീടുകളിലേക്കോ പോകാൻ ബസ് കാത്തുനിൽക്കുന്ന രോഗികളെയും വയോവൃദ്ധരെയും സ്വന്തം കാറിൽ അദ്ദേഹം വീട്ടുകളിലെത്തിക്കും.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു: “ചെയ്യാനാവുന്ന നന്മ ആരോഗ്യമുള്ളപ്പോൾ ചെയ്യുന്നു. അതും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പുള്ളവർക്ക്. ഒരു ദിവസം ചെയ്ത കാര്യങ്ങളെല്ലാം സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോൾ ജീവിതപങ്കാളിയുമായി പങ്കുവയ്ക്കും. ഞങ്ങളൊരുമിച്ച് ദൈവത്തിന് നന്ദി പറഞ്ഞ് വിശ്രമിക്കും. നന്മ ചെയ്യാത്ത ദിവസം ജീവിതത്തിൽ വല്ലാത്ത ശൂന്യതയാണ്.”

വലിയ മനസിന്റെ ഉടമകൾക്കു മാത്രമേ ഇങ്ങനെ ചിന്തിക്കാനും ചെയ്യാനും സാധിക്കൂ. അങ്ങനെയുള്ളവർക്ക് പ്രതിഫലം നൽകുന്നത് ദൈമല്ലാതെ മറ്റാരാണ്? അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇത് ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌” (മത്തായി 25:40).

അതെ, നാം മനസറിഞ്ഞ് ചെയ്യുന്ന ഓരോ നന്മയും ക്രിസ്തുവിനു വേണ്ടിയാണെന്ന ചിന്ത കൂടുതൽ നന്മകൾ ചെയ്യാൻ നമുക്ക് പ്രചോദനമാകട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.