മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലെത്തിയ ഒരു സെമിനാരിക്കാരന്റെ കഥയാണിത്.

ആശുപത്രിയിലെ വിദഗ്ദപരിശോധനയില്‍ മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതായി അറിയാന്‍ കഴിഞ്ഞു. മരുന്നുകള്‍ മാറിമാറി കഴിച്ചെങ്കിലും രോഗം മൂര്‍ഛിച്ചതല്ലാതെ കുറഞ്ഞില്ല. ദിവസം കഴിയുന്തോറും സ്ഥിതി മോശമായി വന്നു. ഒടുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ പ്രാണന്‍ നിലനിര്‍ത്തേണ്ട അവസ്ഥയെത്തി.

അദ്ദേഹം മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ബന്ധുക്കള്‍ വരാനായി സമയമെടുക്കുന്നതിനാല്‍ ശരീരം മോര്‍ച്ചറിയിലേക്കു മാറ്റി. മരിച്ചത് ശെമ്മാച്ചനാണെന്നറിഞ്ഞ് ഒരു കന്യാസ്ത്രി മോര്‍ച്ചറിയിലെത്തി. അടുത്തുചെന്നു നോക്കിയപ്പോഴാണ് ആ ശരീരത്തില്‍ ഇനിയും പ്രാണന്‍ അവശേഷിക്കുന്നുണ്ടെന്ന്റി അറിയാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ശരീരം മോര്‍ച്ചറിയില്‍ വച്ചിട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു.

ആ കന്യാസ്ത്രീ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ബ്രദര്‍ മരിച്ചെന്ന് വിധിയെഴുതിയ ഡോക്ടറുടെ പ്രസ്താവന വേദനിപ്പിക്കുന്നതായിരുന്നു. “ഒരാള്‍ മരിച്ചെന്ന് ഞാന്‍ എഴുതിയാല്‍ അയാള്‍ മരിച്ചതു തന്നെയാണ്. ഇനി നിങ്ങള്‍ക്കു വേണമെങ്കില്‍ പ്രാണനു വേണ്ടി വീണ്ടും ശ്രമിക്കാം. കുരിശില്‍ കിടക്കുന്ന നിങ്ങളുടെ ദൈവത്തിന് അത്ര ശക്തിയുണ്ടെങ്കില്‍ അയാള്‍ ജീവിക്കുന്നത് ഒന്നു കാണട്ടെ!”

അവിശ്വാസിയായ ആ ഡോക്ടറുടെ പരിഹാസം ഹൃദയം തകര്‍ത്തെങ്കിലും അതൊരു വെല്ലുവിളിയായി ആ കന്യാസ്ത്രീ സ്വീകരിച്ചു. മറ്റ് ഡോക്ടര്‍മാരുടെ സഹായത്തോടെ ചികിത്സ പുനരാരംഭിച്ചു. ക്രൂശിതരൂപത്തിനു മുമ്പിലും ദിവ്യകാരുണ്യ സന്നിധിയിലും ആ സഹോദരനു വേണ്ടി പ്രാര്‍ത്ഥനകളുയര്‍ന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ആ സഹോദരന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

2021 ആഗസ്റ്റില്‍ കേരളത്തിനു പുറത്തുള്ള ഒരു രൂപതയില്‍ വച്ച് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. അദ്ദേഹം അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് ഒരു സൗഭാഗ്യമായ് ഞാന്‍ കണക്കാക്കുന്നു (പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞതിനാല്‍ സ്വകാര്യതയെ മാനിക്കുന്നു).

കുരിശില്‍ മരിച്ച നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണെന്ന് ഈ വൈദികന്റെ ജീവിതം തെളിയിക്കുന്നു. “എന്റെ ഓരോ സഹനങ്ങളും എന്റെ വിശുദ്ധീകരണത്തിനായി ദൈവം ഒരുക്കിയതാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്” എന്ന ആ വൈദികന്റെ വാക്കുകള്‍ നമുക്ക് പ്രചോദനമാകണം. പ്രതിസന്ധികളില്‍ പ്രത്യാശ കൈവിടാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നവര്‍ക്ക് ജീവിതകുരിശുകള്‍ മഹത്വത്തിലേക്കുള്ള ചവിട്ടുപടികളാകുമെന്ന് നമുക്ക് വിശ്വസിക്കാം.

എമ്മാവൂസിലേക്കു പോയ ശിഷ്യരുടെ കഥ നമുക്കറിയാമല്ലോ? സ്വയം പരാജിതരായി പ്രഖ്യാപിച്ചായിരുന്നു അവരുടെ യാത്ര. അപ്പോഴും ക്രിസ്തു അവരുടെ കൂടെ നടന്നിരുന്നു (Ref: ലൂക്കാ 24: 13-35). പലപ്പോഴും നമ്മുടെ ജീവിതവും അങ്ങനെയാണ്. സഹനങ്ങളില്‍ കരുത്ത് നല്‍കി കൂടെ നടക്കുന്ന ക്രിസ്തുവിനെ നമ്മള്‍ തിരിച്ചറിയില്ല.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കുന്ന വേളയില്‍ ശിഷ്യരുടെ കൂടെ നടന്ന ഉത്ഥിതന്‍ നമ്മോടൊപ്പവും നടക്കുന്നുണ്ടെന്ന് തിരിച്ചറിയാം. ഓരോ കുര്‍ബാനയിലും അവിടുന്ന് നമുക്കായി മുറിയപ്പെടുന്നെന്നും ഉയിര്‍ക്കപ്പെടുന്നെന്നും വിശ്വസിക്കാം.

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മംഗളങ്ങള്‍!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.