കെടാതെ തീ കാത്തുസൂക്ഷിച്ച കാലം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ കഥ നടക്കുന്നത് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ഇന്നത്തെപ്പോലെ ഗ്യാസ് സ്റ്റൗവോ, ഇന്‍ഡക്ഷന്‍ കുക്കറോ ഒന്നും പ്രചാരമില്ലാത്ത കാലം. അടുപ്പില്‍ തീ കത്തിക്കുക ഒരു സാഹസിക പ്രവര്‍ത്തി തന്നെയായിരുന്നു. അന്നത്തെ ആ ഗ്രാമാന്തരീക്ഷത്തില്‍ പുലര്‍ച്ചെ എണീറ്റൊരമ്മ മകളെയും ഉറക്കമുണര്‍ത്തി ഒറ്റമുറി വീട്ടിലെ വിറകടുപ്പിനടുത്ത് ഇരുത്തിയിരിക്കുകയാണ്.

13 വയസായിട്ടും അടുപ്പില്‍ തീ പിടിപ്പിക്കാന്‍ പോലും അറിയാത്ത മകള്‍ക്ക് അടുക്കളയിലെ പ്രാഥമികപാഠങ്ങളെങ്കിലും പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് അമ്മ. ഒന്നുരണ്ട് വിറകെടുത്ത് അടുപ്പില്‍ വച്ച് തീപ്പെട്ടി കൊണ്ട് വിറകിന് തീ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന മകള്‍. എത്ര ശ്രമിച്ചിട്ടും അവളുടെ ശ്രമം വിജയിച്ചില്ല.

അവളെ മാറ്റിനിര്‍ത്തി, ചെറിയ കമ്പുകളെടുത്ത് അമ്മ അടുപ്പില്‍ വച്ചു. പിന്നീട് കുറച്ച് ചകിരി ചോറും. അല്പം മണ്ണെണ്ണയെടുത്ത് ചകിരിച്ചോറില്‍ ഒഴിച്ച് തീ കൊളുത്തി. സാവകാശം ചെറുകമ്പുകളിലേക്കും തീ പടര്‍ന്നു. തീ പിടിച്ചപ്പോള്‍ ഒന്നുരണ്ട് വലിയ വിറകിന്‍കഷണങ്ങളും വച്ചുകൊടുത്തു. പതിയെപ്പതിയെ ആ വിറകിനും തീ പിടിച്ചു.

അടുപ്പില്‍ പാത്രം വച്ചതിനു ശേഷം അമ്മ മകളോടു പറഞ്ഞു: “ചുള്ളിക്കമ്പുകളും ഓലയും ചകിരിയുമെല്ലാം പെട്ടന്ന് തീ പിടിക്കും. അവയോട് ചേര്‍ത്തുവയ്ക്കപ്പെടുന്ന
വിറകിന്‍കഷണങ്ങള്‍ക്കും തീ പിടിക്കും. ഇങ്ങനെയാണ് തീ പിടിപ്പിക്കേണ്ടത്.”

ഈ അമ്മയും മകളും പുതിയ തലമുറയ്ക്ക് അജ്ഞാതമായിരിക്കാം. എന്നാല്‍ പഴമക്കാര്‍ക്ക് ഈ ഓര്‍മ്മകള്‍ വിസ്മരിക്കാനാവില്ല. ചാരം മൂടിയ അടുപ്പില്‍ തീ കെടാതെ സൂക്ഷിച്ചതും ഉണങ്ങിയ ചകിരിയില്‍ അയല്‍പക്കത്തു നിന്നും തീ വാങ്ങിയതും പാടവരമ്പിലൂടെ ചൂട്ടു കത്തിച്ച് ക്രിസ്തുമസിനും ഈസ്റ്ററിനുമെല്ലാം പളളിയില്‍ പോയതുമായ ഓര്‍മ്മകളെല്ലാം ഇന്നത്തെ കുട്ടികള്‍ കൗതുകത്തോടെ മാത്രമേ കേള്‍ക്കുകയുള്ളൂ.

അടുക്കളയില്‍ തീ പുകയുമ്പോള്‍ അടുപ്പില്‍ കെടാതെ അഗ്‌നി സൂക്ഷിച്ച പഴമക്കാരുടെ ജീവിതപാഠങ്ങള്‍ ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. അടുപ്പിലെരിയുന്ന
വിറകു പോലെയാണ് നമ്മുടെ ജീവിതവും. ചുള്ളിക്കമ്പുകള്‍ കണക്ക് ചെറുതാകാനും എളിമപ്പെടാനും തയ്യാറാകുമ്പോള്‍ മാത്രമേ ക്രിസ്തുവെന്ന അഗ്‌നി നമ്മില്‍ ആളിക്കത്തൂ. ക്രിസ്തുവിന്റെ വാക്കുകള്‍ ഓര്‍ക്കുക: “ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍!” (ലൂക്കാ 12:49).

പരിശുദ്ധാത്മാവാകുന്ന അഗ്‌നിയാല്‍ നമ്മെ നിറയ്ക്കാനും ജ്വലിപ്പിക്കാനും വേണ്ടിയാണ് ക്രിസ്തു ശ്രമിക്കുന്നത്. മരം പോലെ ഹൃദയം കഠിനമാക്കാതെ ചുള്ളിക്കമ്പുകള്‍ പോലെ ഹൃദയങ്ങള്‍ മൃദുവാക്കാം. അപ്പോള്‍ ക്രിസ്തുവിന്റെ പ്രകാശം നമ്മിലും ആളിക്കത്തും!

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.