ദേശീയ മെത്രാന്‍സമിതികള്‍ക്ക് ആരാധനക്രമ കാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘം (Congregation for Sacred Liturgy and Sacraments) അയച്ച കത്തിന്റെ സംഗ്രഹം:
സാഹചര്യങ്ങള്‍ അനുവദിക്കുന്ന മുറയ്ക്ക്, ദേവാലയങ്ങളെ ആരാധനാക്രമ ആഘോഷങ്ങളുടെയും പ്രത്യേകിച്ച്, ‘സഭാജീവന്റെ സമുന്നത ആത്മീയസ്രോതസ്സായ’ ദിവ്യബലിയര്‍പ്പണത്തിന്റെ കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കി, ക്രൈസ്തവ ജീവിതചര്യയുടെ സാധാരണനിലയിലേയ്ക്ക് മടങ്ങേണ്ടത് ആവശ്യമാണെന്ന് സെപ്തംബര്‍ 3-ന് ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ച കത്തിലൂടെ കര്‍ദ്ദിനാള്‍ സറാ അറിയിച്ചു. ‘നമുക്ക് സന്തോഷത്തോടെ ദിവ്യബലിയര്‍പ്പണത്തിലേക്ക് മടങ്ങാം!’ എന്ന തലക്കെട്ടോടെ, ‘COVID 19 മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള ദിവ്യബലിയര്‍പ്പണത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയിലെ മെത്രാന്‍സമിതികളുടെ പ്രസിഡന്റുമാര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് കര്‍ദിനാള്‍ സറാ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ലോകത്തില്‍ ആയിരിക്കുമ്പോഴും ലോകത്തിന്റേതല്ലാത്തവര്‍
ലോകത്തില്‍ സഭ ഒരിക്കലും അടച്ചിട്ട ഒരു പട്ടണമായി മാറുകയോ, ക്രൈസ്തവസമൂഹം ഒരിക്കലും ഒറ്റപ്പെടല്‍ അനുഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ആനുകാലിക സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്റെ വിജ്ഞാപനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തില്‍ ആയിരുന്നുകൊണ്ട് ലോകത്തിന്റെതല്ലാതെ ജീവിക്കുവാന്‍ ശീലിക്കേണ്ടവരാണ് ക്രൈസ്തവ സമൂഹങ്ങള്‍. എന്നാല്‍ മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ രാഷ്ട്രനേതാക്കളോടും വിദഗ്ധരോടും ചേര്‍ന്ന്, ജനരഹിത കുര്‍ബാനകള്‍ അര്‍പ്പിക്കുവാനുള്ള തീരുമാനമെക്കാന്‍ സഭയുടെ മെത്രാന്മാരും അതാത് മെത്രാന്‍ സമിതികളും സമൂഹത്തിനുവേണ്ടി വേദനയോടെ നിര്‍ബന്ധിതരായി എന്ന വസ്തുത വത്തിക്കാന്‍ അംഗീകരിക്കുന്നു. കൂടാതെ, അപ്രതീക്ഷിതവും സങ്കീര്‍ണ്ണവുമായ ഈ സാഹചര്യത്തോട് ഏറ്റവും മികച്ച രീതിയില്‍ പ്രതികരിച്ചതിനും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുത്തതിനും മെത്രാന്മാരെ കത്തില്‍ കര്‍ദിനാള്‍ സാറാ അഭിനന്ദിക്കുന്നുമുണ്ട്.
രക്തസാക്ഷികളുടെ മാതൃക
നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രക്തസാക്ഷികളായ അബിറ്റിനെയിലെ ക്രിസ്ത്യാനികള്‍, തങ്ങള്‍ക്ക് മരണശിക്ഷ ഉറപ്പായപ്പോഴും ന്യായാധിപന്മാര്‍ക്കുക് മുന്നില്‍ ദൃഢനിശ്ചയത്തോടെ പറഞ്ഞത് ഇങ്ങനെയാണ്: “ഞായറാഴ്ചത്തെ ദിവ്യ ബലിയര്‍പ്പണമില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.”
ഈ മഹാമാരിയുടെ സമയത്തില്‍ അബിറ്റിനെയിലെ രക്തസാക്ഷികളുടെ ഹൃദയവ്യഥ നമുക്ക് കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നു. കാരണം, നമ്മുടെ ജീവിതവും അത്തരത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വത്തിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു.
കുര്‍ബ്ബാനയിലേയ്ക്കു ക്ഷണിക്കുന്ന ഘടകങ്ങള്‍
പിന്നെയും ഈ കത്തിലൂടെ വത്തിക്കാന്‍ സംഘം 6 കാര്യങ്ങള്‍ പ്രത്യേകമായി ഉദ്‌ബോധിപ്പിക്കുന്നു:
1. കര്‍ത്താവിന്റെ വചനമില്ലാതെ നമ്മുടെ മാനവികതയെയും ഹൃദയത്തിലെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടിയുള്ള ആഗ്രഹങ്ങളെയും പൂര്‍ണ്ണമായി തിരിച്ചറിഞ്ഞ് ക്രിസ്ത്യാനികളായി ജീവിക്കാന്‍ നമുക്ക് കഴിയില്ല.
2. കുരിശിന്റെ ത്യാഗത്തില്‍ പങ്കെടുക്കാതെ നമുക്ക് ക്രിസ്ത്യാനികളായി ജീവിക്കാന്‍ കഴിയില്ല.
3. വിശുദ്ധ കുര്‍ബാനയുടെ വിരുന്നു കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
4. കര്‍ത്താവിന്റെ കുടുംബമായ, ക്രിസ്ത്യാനികളുടെ സമൂഹമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
5. കര്‍ത്താവിന്റെ ഭവനം കൂടാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
6. കര്‍ത്താവിന്റെ ദിനമില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല.
സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ എത്രയും വേഗം പുനനരാരംഭിക്കാം
ചുരുക്കത്തില്‍, കോവിഡ് 19 വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധി സാമൂഹിക – കുടുംബ – സാമ്പത്തിക – വിദ്യാഭ്യാസ – തൊഴില്‍മേഖലകളില്‍ മാത്രമല്ല, ആരാധനാക്രമമടക്കം ക്രൈസ്തവസമൂഹത്തിന്റെ ജീവിതചര്യയിലും കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നും വൈറസ് പടരുന്നത് തടയാന്‍ കര്‍ക്കശമായ സാമൂഹിക അകലം ആവശ്യമായിവന്നത് ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബാധിച്ചുവെന്നും കത്തില്‍ വത്തിക്കാന്‍ അംഗീകരിക്കുകയും വിവരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ എത്രയും വേഗം സഭയുടെ കൂട്ടായ്മയുടെ ആരാധനക്രമ ആഘോഷങ്ങള്‍ പുനരാരംഭിക്കണം എന്നുതന്നെയാണ് കത്തിലൂടെ വത്തിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നത്.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്