സീറോ മലബാർ സഭ ഐക്യത്തോടെ മുന്നേറുക: വത്തിക്കാനിൽ നിന്ന് വന്ന കത്തിന്റെ പൂർണ്ണരൂപം 

അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പ് (Your Beatitude),

പരിശുദ്ധ പിതാവ്  അനുഗ്രഹീതയായ  സീറോമലബാർ  സഭയെ വാത്സല്യത്തോടും ആദരവോടും കൂടെ വീക്ഷിക്കുന്നു.

സുവിശേഷത്തിന്റെ പ്രചാരണം, നിരവധി മത-സാമൂഹിക പ്രവർത്തനങ്ങൾ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഊർജ്ജസ്വലമായ വിശ്വാസസമൂഹങ്ങളുടെ അജപാലനം, പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും ഉള്ള സമൃദ്ധമായ ദൈവവിളികൾ, പ്രതിജ്ഞാബദ്ധരായ ധാരാളം അൽമായർ എന്നിവ, ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ ഉജ്ജ്വലവും സജീവവുമായ സാന്നിധ്യം പ്രകടമാക്കുന്ന അടയാളങ്ങൾ ആണ്.

2017 ഒക്ടോബർ 9ന് പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പ നിങ്ങളുടെ നേർക്കുള്ള അദ്ദേഹത്തിന്റെ അഭിനന്ദനവും വിശ്വാസവും കാണിച്ചുകൊണ്ട്  ഇന്ത്യയിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് എഴുതിയ തന്റെ പ്രസിദ്ധമായ കത്തും ഓർമിക്കപ്പെടണം. സീറോമലബാർ സഭയുടെ ഭാവിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന സംഭാവനയാണിത്.

എന്നിരുന്നാലും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണവുമായി ബന്ധപ്പെട്ട ദു:ഖകരമായ സംഭവങ്ങളും ചില വൈദികരുടെയും അൽമായരുടെയും മനോഭാവങ്ങളും വളരെയധികം വേദനകൾക്കും വലിയ ഉത്കണ്ഠയ്ക്കും കാരണമാവുകയും അതങ്ങനെ തുടരുകയും ചെയ്യുന്നു.

വിവിധ തലങ്ങളിലുള്ള കഠിനമായ തർക്കങ്ങളും ഭിന്നതകളും ഏറെ ആശ്ചര്യപ്പെടുത്തുന്നവയാണ്. അവയാകട്ടെ സഭയോടും ബന്ധപ്പെട്ട വ്യക്തികളോടുമുള്ള ആദരവിനെ അവഗണിച്ചുകൊണ്ട് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ    മാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയെല്ലാം ക്രിസ്തുവിന്റെ ശരീരത്തിനേറ്റ, അതായത്, സീറോ മലബാർ സഭയെ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ കത്തോലിക്കാ സഭയെയും ഹാനികരമായി ബാധിക്കുന്ന, ഗുരുതരമായ മുറിവിന്  തുല്യമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കോൺഗ്രിഗേഷനുമായുള്ള നിരന്തരമായ സംഭാഷണത്തിൽ, മുഴുവൻ സീറോമലബാർ സഭയുടെ ഭരണ നിർവ്വഹണവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണവും തമ്മിലുള്ള ബന്ധത്തിൽ സാധ്യമായ പൊതുവായ പരിഹാരങ്ങളെ സംബന്ധിച്ച ചില പരിഗണനകൾ അങ്ങ് പങ്കുവച്ചിട്ടുണ്ട്.

സമഗ്രമായി വിലയിരുത്തപ്പെട്ടതും ക്രമേണയുള്ളതുമായ നിയമനിർമ്മാണ പ്രക്രിയയിലൂടെ ഈ ഭരണം പുന:സംഘടിപ്പിക്കണമെന്ന അങ്ങയുടെ ആഗ്രഹം ഏറ്റവും അടുത്ത് റോമിൽ വച്ച്   നടന്ന കൂടിക്കാഴ്ചകളിൽ അങ്ങ് ആവർത്തിച്ചു. കൂടാതെ, ഈ വിഷയം സീറോമലബാർ സഭയുടെ സിനഡ് ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സംബന്ധിച്ച് പരിശുദ്ധ പിതാവിനെ നിരന്തരം വിവരം അറിയിക്കുകയും ഈ കോൺഗ്രിഗേഷൻ അതിന്റെ ഭാഗമായി ഇക്കാര്യം ശ്രദ്ധാപൂർവ്വം പഠിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങ് വിഭാവനം ചെയ്ത മേൽപ്പറഞ്ഞ പരിഹാരങ്ങൾ കണക്കിലെടുത്ത്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടി സിനഡ് നടത്തിയ മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുടെ നിയമനം ക്രിയാത്മകമായും പ്രതീക്ഷയോടെയും സ്വീകരിക്കപ്പെട്ടു. ഇപ്പോഴത്തെ തർക്കങ്ങൾക്ക് ആഴത്തിലുള്ളതും ശാശ്വതവുമായ പരിഹാരം കാണുന്നതിനുവേണ്ടിയും, ഭാവിയിൽ സാമ്പത്തിക വിനിമയത്തിലെ ആവശ്യമായ മെച്ചപ്പെടുത്തലുകൾ ഉറപ്പുനല്കിക്കൊണ്ട് മെത്രാപ്പോലീത്തൻ വികാരി എന്ന ഈ സഭാ ശുശ്രൂഷയ്ക്ക് നിയതമായ രൂപം നൽകാനും അതിരൂപതയുടെ നന്മയ്ക്കായി അതിന്റെ പങ്ക് നന്നായി നിർവ്വചിക്കാനും ഉള്ള സമയം  സമാഗതമായിരിക്കുന്നു എന്നതിന് തെളിവാണിത്.

ഓഗസ്റ്റ് 27ന് സിനഡ് സ്വീകരിച്ച തീരുമാനങ്ങളെക്കുറിച്ച് വിശദമായി ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിട്ടുണ്ട്. ഇത് 2019 ഓഗസ്റ്റ് 30ന് വത്തിക്കാനിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. അങ്ങയുടെ  ആഗ്രഹത്തിന് മറുപടിയായി താഴെപ്പറയുന്നവ അറിയിക്കാൻ ഫ്രാൻസിസ് മാർപാപ്പ ഈ കോൺഗ്രിഗേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു:

എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, ബിഷപ്പ് ആന്റണി കരിയിൽ CMI-യ്ക്ക്, ഭരണസംവിധാനം, ധനകാര്യം, അജപാലന ശുശ്രൂഷ (ഉദാഹരണത്തിന് പുരോഹിതരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും) എന്നീ മേഖലകളിൽ, അതിരൂപതാ ആലോചനാ സംഘം,   അതിരൂപതാ  ധനകാര്യ കൗൺസിൽ,  വൈദിക സമിതി,  പാസ്റ്ററൽ കൗൺസിൽ എന്നീ സമിതികളുടെ ആവശ്യമായുള്ള ആലോചനകളും അംഗീകാരങ്ങളും സ്വീകരിക്കുന്നതുൾപ്പെടെ നിയമം അനുശാസിക്കുന്നവ പാലിച്ചുകൊണ്ട്, മേൽ പറയപ്പെട്ട അതിരൂപതാ ഭരണസീമയ്ക്കുള്ളിൽ പൂർണ്ണമായ അധികാരങ്ങൾ ഉണ്ടായിരിക്കും.

നിയമപരമായ എല്ലാ കാര്യങ്ങളിലും  അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിനിധീകരിക്കും. ഇപ്രകാരം, ആരാധനാക്രമകർമങ്ങളിലുള്ള മുൻഗണനയും അനാഫൊറയിലെ  അങ്ങയുടെ  പേരിന്റെ അനുസ്മരണവും എല്ലായ്പ്പോഴും നിലനിർത്തികൊണ്ട്, അങ്ങ് സീറോ-മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ പൊതുവായ ശുശ്രൂഷക്കായി  സ്വയം സമർപ്പിക്കുന്നു. ഈ തീരുമാനം നിലവിലെ സാഹചര്യത്തിനായി എടുത്തിട്ടുള്ളതും, 2019 ഓഗസ്റ്റ് 30ന് നടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള വികാരിയുടെ നിയമന പ്രഖ്യാപനത്തിനും ഈ കത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിനും ഒപ്പം പ്രാബല്യത്തിൽ വരുന്നതും ആണ്. പ്രത്യേക നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ, അപ്പസ്തോലിക സിംഹാസനത്തിന്റെ അംഗീകാരത്തിന് വിധേയമായി അത്തരം നിയമനിർമ്മാണത്തിനുള്ള സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച്, ഈ സഭാസംവിധാനം ഭാവിയിൽ സ്ഥിരമാക്കണമോ എന്നും അങ്ങയുടെ പിൻഗാമികൾക്കും ഇത് ബാധകമാകുമോ  എന്നും സീറോ-മലബാർ സഭയുടെ സിനഡിന്  തിരുമാനിക്കാവുന്നതാണ്.

കൂടാതെ, നിർദ്ദേശിക്കപ്പെട്ടതുപോലെ, ബിഷപ്പ് ആന്റണി കരിയിൽ CMI യ്ക്ക് പരിശുദ്ധ പിതാവ് “ആർച്ച് ബിഷപ്പ്” സ്ഥാനം നൽകുകയും ആ പദവിയിലേയ്ക്ക്  അദ്ദേഹത്തെ  ഈ അവസരത്തിൽ ഉയർത്തുകയും,  മക്രിയാന മജ്ജോരെ (Macriana Maggiore) എന്ന സ്ഥാനികസിംഹാസനം അദ്ദേഹത്തിനായി നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു.

ഇന്ത്യയിലെ ബിഷപ്പുമാരുടെ ആസന്നമായ സന്ദർശനം (Ad Limina Apostolorum) കണക്കിലെടുത്ത്, യോജിപ്പും ഐക്യവും ഉടൻ തന്നെ പൂർണമായും എറണാകുളം-അങ്കമാലി അതിരൂപതയിലേക്ക് തിരികെ വരാനും എല്ലാവരുടെയും കണ്ണുകൾക്ക് ദൃശ്യമാകാനും പൂർണഹൃദയത്തോടെ ഞങ്ങൾ ആശംസിക്കുകയും കർത്താവിനോട് തീക്ഷ്ണതയോടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബിജ്‌നോർ ബിഷപ്പ്, മാണ്ഡ്യ ബിഷപ്പ്, എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി, ഫരീദാബാദിലെ സഹായ മെത്രാൻ എന്നിവരുടെ നിയമനങ്ങൾ സിനഡിലെ വ്യവസ്ഥകൾ പ്രകാരം പ്രസിദ്ധീകരിക്കുന്നതോടൊപ്പം 2019 ഓഗസ്റ്റ് 30ന് ഈ കത്തും പ്രസിദ്ധീകരിക്കാൻ ഞാൻ അങ്ങയോട്   അഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെയും എന്റെ പ്രാർത്ഥന വാഗ്‌ദാനം ചെയ്തുകൊണ്ടും ഞാൻ നിറുത്തുന്നു,
ഹൃദയപൂർവ്വം,

കർദ്ദിനാൾ ലെയനാർദോ സാന്ദ്രി
 പ്രീഫെക്ട്  

സിറിൽ വാസിൽ എസ് .ജെ