ലിംഫോമ ബാധിതയായി രോഗത്തോട് പോരാടുന്ന 39-കാരിയായ വീട്ടമ്മയ്ക്ക് കരുത്ത് പകരുകയാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത്. പലെർമോയിൽ നിന്നുള്ള മരിയാന ബോണം എന്ന യുവതിക്കാണ് പാപ്പാ കത്തിലൂടെ സ്വാന്ത്വനവാക്കുകളും ആശ്വാസവും പകർന്നത്. ക്യാൻസർ രോഗത്തിന്റെ നാലാം ഘട്ടത്തിൽ, ജീവനും മരണത്തിനുമിടയിൽ പോരാടുന്ന ഈ യുവതിക്ക് രോഗവുമായുള്ള പോരാട്ടത്തിൽ കരുത്തു പകരുകയാണ് പാപ്പായുടെ വാക്കുകൾ.
രോഗം അതിന്റെ നാലാം ഘട്ടത്തിലേയ്ക്കു കടന്നു. പ്രതീക്ഷകൾ അസ്തമിച്ചുതുടങ്ങി. മരണം ഏതു നിമിഷവും കടന്നുവരാം. ഈ സാഹചര്യത്തിലാണ് മരിയാന, പാപ്പായ്ക്ക് ഒരു കത്തെഴുതുന്നത്. തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിച്ചുകൊണ്ട് മരിയാന പാപ്പായ്ക്ക് എഴുതി. താൻ കടന്നുപോകുന്ന സാഹചര്യങ്ങളെ നേരിടുവാനുള്ള ശക്തിക്കും തന്റെ കൊച്ചുകുഞ്ഞുങ്ങളെ വളർത്തുവാനുള്ള ആരോഗ്യത്തിനുമായി പ്രാർത്ഥന അഭ്യർത്ഥിച്ചുകൊണ്ടുള്ള ആ കത്ത് പാപ്പായുടെ മുന്നിലെത്തി.
പ്രാർത്ഥനയിൽ ഒരുക്കുമെന്ന് ഉറപ്പു നൽകിയ പാപ്പാ, ദൈവകരുണയിൽ പൂർണ്ണമായും ശരണം വയ്ക്കുവാനും കണ്ണുകൾ ഉയർത്തി ക്രൂശിതരൂപത്തിലേയ്ക്ക് നോക്കുവാനും വേദനകൾ കുരിശിലെ ക്രിസ്തുവിനോട് ചേർത്തുവയ്ക്കുവാനും ഓർമ്മിപ്പിച്ചു. ഒപ്പം പാപ്പായുടെ ആശീർവാദവും അനുഗ്രഹവും മരിയാനയ്ക്കും കുടുംബത്തിനും കൈമാറി. കർത്താവ്, വിശ്വാസത്തിൽ ധീരതയും ആന്തരികസമാധാനവും നൽകട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഒപ്പം പാപ്പാ ആശീർവദിച്ച ജപമാലയും കത്തിൽ ഉണ്ടായിരുന്നു. മരിയാന തന്റെ ഫേസ് ബുക്ക് പേജിലൂടെ കത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.