ക്രിസ്തുമസിനായി ഒരുങ്ങാം ഈ സങ്കീര്‍ത്തനഭാഗത്തിലൂടെ

കാത്തിരുപ്പിന്റെ ദിവസങ്ങളാണ് ആഗമനകാലം. കര്‍ത്താവിന്റെ വരവിനായുള്ള കാത്തിരിപ്പ്. ക്ഷമയും പ്രതീക്ഷയുമാണ് ഇതിലൂടെ നാം അഭ്യസിക്കേണ്ട ഗുണങ്ങള്‍. സങ്കീര്‍ത്തനങ്ങളിലൂടെ ദൈവത്തെ സ്സുതിക്കുക എന്നതാണ് ഈ ആഗമനകാലത്ത് ചെയ്യേണ്ട പ്രധാന ഭക്തകൃത്യങ്ങളില്‍ ഒന്ന്. സങ്കീര്‍ത്തനങ്ങള്‍ എല്ലാം പ്രതീക്ഷയെ സൂചിപ്പിക്കുന്നവ ആയതിനാല്‍ ആഗമനകാലത്ത് സങ്കീര്‍ത്തനങ്ങള്‍ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടും ആത്മീയ ഉണര്‍വിന് മികച്ച ഉപാദിയാണ്. ഇത്തരത്തില്‍ ക്രിസ്തുമസ് കാലത്ത് ആവര്‍ത്തിച്ച് ചൊല്ലാവുന്ന ഒരു സങ്കീര്‍ത്തനമാണ് 40 ാമത്തേത്.

‘ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായ്ച്ചു എന്റെ നിലവിളി കേട്ടു. ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി. അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍  നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം വയ്ക്കുകയും ചെയ്യും.’

കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍; വഴിതെറ്റി വ്യാജദേവന്മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേയ്ക്ക് അവന്‍ തിരിയുന്നില്ല. ദൈവമായ അങ്ങ് എത്ര അത്ഭുതങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു! ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു! അങ്ങേയ്ക്ക് തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനിഞ്ഞാല്‍, അവ അസംഖ്യമാണല്ലോ.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാര ബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളുകളില്‍ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നില്‍ നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ! എണ്ണമറ്റ അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം എന്റെ ദുഷ്‌കൃത്യങ്ങള്‍ എന്നെ പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാള്‍ അധികമാണ്; എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.

കര്‍ത്താവേ, എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രാഹം ആഗ്രഹിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ! ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു പറയുന്നവര്‍ ലജ്ജ കൊണ്ടു സ്തബ്ധരാകട്ടെ!

അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ കര്‍ത്താവ് വലിയവനാണെന്നു നിരന്തരം ഉദ്‌ഘോഷിക്കട്ടെ! ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്; അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്; എന്റെ ദൈവമേ, വൈകരുതേ! (സങ്കീ. 40:117).