‘ലൗദാത്തോ സി’ വാരത്തിനു തുടക്കമായി

“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” (ലൗദാത്തോ സി) വാരത്തിന് മേയ് 16-ാം തീയതി തുടക്കമായി. ഭൂമിയുടെ നിലവിളിക്കും പാവങ്ങളുടെ നിലവിളിക്കും കൂടുതല്‍ ചെവികൊടുക്കേണ്ടതിനെ കുറിച്ച് കൂടുതല്‍ ആളുകളെ ബോധവാന്മാരാക്കാനാണ് ഇത് ആചരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന അനവധി സംഘടനകളോട് പാപ്പാ നന്ദി പറയുകയും ഇതില്‍ പങ്കുകൊള്ളാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

പ്രകൃതി എന്ന ദാനം പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമുള്ള ദൗത്യം സമൂര്‍ത്തമായി ഏറ്റെടുക്കുന്നതിലേക്കുള്ള പാതയിലേക്ക് നമ്മെ നയിക്കാന്‍ പ്രാപ്തമാണ് ഈ വാരാചരണമെന്നും പാപ്പാ പറഞ്ഞു. നമ്മെ എല്ലാവരെയും, മാനവരാശിയെത്തന്നെ കര്‍മ്മോത്സുകരാക്കുന്ന ഒരു പ്രവര്‍ത്തനമാണിതെന്നും ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിഡ്-19 മഹാമാരിയുടെ വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഈ വാരാചരണം അതീവ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും നാം ഒരു പ്രതിസന്ധിയിലാകയാല്‍ നാം ഭാവിയിലേക്കു നോക്കണമെന്നും പാപ്പാ പറഞ്ഞു.

പരിസ്ഥിതി മാലിന്യവിമുക്തമായിരിക്കാനും പരിപാലിക്കാനും ശ്രമിക്കുകയെന്നതാണ് നമ്മുടെ കടമയെന്നും പ്രകൃതി നമ്മെ പരിപാലിക്കുന്നതിന് നാം പ്രകൃതിയെ സംരക്ഷിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.