ലത്തീൻ ഡിസംബർ 06 ലൂക്കാ 5: 17-26 അനുതാപ-പുൽക്കൂട്

“അവരുടെ വിശ്വാസം കണ്ട്‌ അവന്‍ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ലൂക്കാ 5:20).

വൈദ്യശാസ്ത്രം പരമ്പരാഗതമായി രോഗങ്ങൾക്ക് കാരണമായി പറഞ്ഞിരുന്നത് ബാക്റ്റീരിയ, വൈറസ്,  വിഷപദാർത്ഥങ്ങൾ, ജനിതക കാരണങ്ങൾ എന്നിവയാണ്. എന്നാൽ അമിത മാനസീക സമ്മർദം,  ഉത്കണ്ഠ, ഭയം, ദേഷ്യം തുടങ്ങിയവ വിറയൽ, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ ശാരീരിക രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ആധുനീക മനഃശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഭൂതകാലത്തെ തെറ്റുകളെക്കുറിച്ചുള്ള അനിയന്ത്രിത കുറ്റബോധം മനുഷ്യരെ ശാരീരിക തളർച്ചയിലേക്ക് നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തളർവാതരോഗിയെ ദൈവകാരുണ്യ ശക്തിയാൽ ആത്മീയ-മാനസീക-ശാരീരികതലങ്ങളിൽ തളർത്തിയ ഭൂതകാല പാപബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ച് സുഖപ്പെടുത്തുകയാണ് യേശു ഇവിടെ. സ്നാപകയോഹന്നാൻ ഒരു ജനതയെ അനുതാപത്തിന്റെ സ്നാനത്തിലൂടെ ഒരുക്കിയതു പോലെ തിരുപ്പിറവിക്കായി നമ്മെത്തന്നെ ഒരുക്കാനുള്ള ഏറ്റവും ഫലവത്തായ വഴി അനുരഞ്ജന കൂദാശയാണ് എന്ന് പാപപ്പൊറുതിയിലൂടെ തളർവാതരോഗി നേടിയ സൗഖ്യത്തിലൂടെ വ്യക്തമാക്കുന്നു.

പാപരഹിതമായ ഹൃദയമാണ് രക്ഷകന്റെ ജനനാനുഭവത്തിനായി ഒരുക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ പുൽക്കൂട്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.