ലത്തീൻ നവംബർ 28 ലൂക്കാ 21: 25-28, 34-36 ഭാവികേന്ദ്രീകൃത ജീവിതം

“സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട്‌ മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്ത് ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍” (ലൂക്കാ 21:36).

ഭാവിയെക്കുറിച്ചുള്ള പദ്ധതികൾ മെനയുക എന്നത് ഇന്നിന്റെ തലമുറയുടെ ലക്ഷണമാണ്. വാർഷിക മാസം – അനുദിന കർമ്മപദ്ധതികളുടെ നിർമ്മാണം അതിന്റെ ഭാഗമാണ്. ജോലിക്കാർ ജോലിയുടെ ആദ്യ ദിനം തന്നെ വിശ്രമജീവിതത്തെക്കുറിച്ച്, മാതാപിതാക്കൾ ഒരു കുഞ്ഞിന്റെ ജന്മദിനം മുതൽ അതിന്റെ ബിരുദാനന്തര പഠനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ഭാവിയോന്മുഖത (futuristic) നല്ലതു തന്നെ. പക്ഷേ, ഭാവിയെക്കുറിച്ചുള്ള ചിന്ത ഒരു നിർബന്ധിത വികാരമാകുമ്പോൾ (obsession) വർത്തമാനകാലത്ത് ജീവിക്കാതെ ഭാവിയിൽ ജീവിക്കുന്ന അസ്വാഭാവിക ജീവിതമാകും. അങ്ങനെ വർത്തമാനത്തിലും ഭാവിയിലും ജീവിക്കാത്ത വിഡ്ഢിത്തമായി മാറും  ജീവിതം.

വി. ജോൺ ക്രിസോസ്‌തോം ഓർമ്മിപ്പിക്കുന്നതു പോലെ, “ജീവിതത്തിന് ഒരു അന്ത്യമുണ്ട് എന്നു കരുതി ഭയപ്പെടാതിരിക്കാം. പക്ഷേ, ജീവിതത്തിന് വീണ്ടും ഒരു തുടക്കമില്ല എന്നു കരുതി ഭയപ്പെടാം.”

ഭൂതകാലത്തെ പുനർനിർവചനം ചെയ്യുക, ഭാവിയെ നിർവചനം ചെയ്യുക എന്നീ രണ്ട് സാധ്യതകളാണ് മനുഷ്യന്റെ മുമ്പിലുള്ളത്. രണ്ടും സാധ്യമാകുന്നത് വർത്തമാനകാലത്തിലാണ്. ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധങ്ങളുടെ ബന്ധനങ്ങളോ, ഭാവിയെകുറിച്ചുള്ള ആകുലതകളോ ആത്മീയഭാവി ഉറപ്പാക്കുന്നില്ല. വർത്തമാനകാലത്തിൽ ഓരോ നിമിഷവും സ്വർഗോന്മുഖമായി ജീവിക്കുക എന്നതാണ് ആത്മീയഭാവി. അത് ക്രൈസ്തവർക്ക് (നിത്യരക്ഷ) ഉറപ്പാകും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.