ലത്തീൻ സെപ്റ്റംബർ 24 ലൂക്കാ 9: 18-22 നിയുക്ത-സമയം

“ഇക്കാര്യം ആരോടും പറയരുതെന്നു കര്‍ശനമായി നിരോധിച്ചതിനു ശേഷം അവൻ അരുളിച്ചെയ്തതു” (ലൂക്കാ 9:21).

എല്ലാറ്റിനും ഒരു നിയുക്ത-സമയമുണ്ട്‌” (സഭാ. 3:1) എന്ന് സഭാപ്രസംഗകൻ ഓർമ്മപ്പെടുത്തുന്നു. അതായത്, എല്ലാറ്റിനും ഒരു ദൈവനിയോഗ-സമയമുണ്ട് എന്നർത്ഥം. യേശു തന്റെ “സഹിക്കുന്ന മിശിഹാ“യുടെ വ്യക്തിത്വം പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെക്കുറിച്ച് പ്രവചനത്തിലൂടെ വെളിപ്പെടുത്തിയ ശേഷം “ഇക്കാര്യം ആരോടും പറയരുത്” എന്ന് ശിഷ്യരെ കര്‍ശനമായി വിലക്കുന്നതിന്റെ അർത്ഥം, അത് വെളിപ്പെടുത്തപ്പെടേണ്ട നിയുക്ത സമയം വരെ (ഉത്ഥാനം വരെ) കാത്തിരിക്കുക എന്നായിരുന്നു.

യേശുവിന് പരസ്യജീവിതകാലം, പ്രത്യേകമായി പെസഹാരഹസ്യങ്ങളുടെ സമയം നിയുക്തസമയമായി. ശിഷ്യർക്ക് യേശുവിന്റെ ഉത്ഥാനശേഷമുള്ള സമയം യേശു വ്യക്തിത്വം ലോകത്തിന് വെളിപ്പെടുത്താനും ഉദ്ഘോഷിക്കാനുമുള്ള നിയുക്ത സമയമായി.

നിശ്ചിത സമയവും (Scheduled Time) നിയുക്ത സമയവും (Appointed Time) തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തകാര്യങ്ങൾക്കായി മനുഷ്യൻ നൽകുന്ന സമയത്തെ നിശ്ചിത സമയമെന്നും ദൈവേഷ്ടനിർവ്വഹണത്തിനായി മാറ്റിവയ്ക്കുന്ന സമയത്തെ നിയുക്ത സമയമെന്നും വിളിക്കാം. പുതുക്കാനാവാത്ത വിഭവമാണ് സമയം. ജോലിയോടുള്ള ആസക്തി (Work-holism) മൂലം കുടുംബ-സഭ-സമൂഹജീവിതങ്ങൾക്ക് സമയം നൽകാത്ത ജീവിതശൈലി ഒരു നിയുക്ത സമയവിരുദ്ധ മനോഭാവമായി (Anti-Appointed Time Trait) കാണാവുന്നതാണ്.

കുടുംബ-സഭ-സമൂഹജീവിതത്തിലെ സമയം നിയുക്ത സമയങ്ങൾ ആകുമ്പോഴാണ് ക്രൈസ്തവജീവിതം അനുഗ്രഹീതമാകുന്നത്. 

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.