ലത്തീൻ സെപ്റ്റംബർ 10 ലൂക്കാ 6: 39-42 ആത്മീയ സംവേദനത്വം

“സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കെ, സഹോദരാ, നിന്റെ കണ്ണിലെ കരട്‌ ഞാന്‍ എടുത്തുകളയട്ടെ എന്നു പറയാന്‍ നിനക്ക്‌ എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട്‌ എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്‌ച തെളിയും” (ലൂക്കാ 6:42).

കണ്ണിൽ പ്രവേശിക്കുന്ന കരട് എത്ര ചെറുതാണെങ്കിലും കണ്ണിൽ നിന്നും മാറ്റുന്നതുവരെ അത് കണ്ണിനെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. ഇപ്രകാരം മനുഷ്യന്റെ കണ്ണുകൾ കരടുകളോട് സംവേദനക്ഷമമായിരിക്കുന്നതു പോലെ വിധിന്യായങ്ങളുടെ ഇരിപ്പിടമായ മനഃസാക്ഷി പാപങ്ങളോട് സംവേദനക്ഷമമായിരിക്കണം. ഈ ആത്മീയ സംവേദനത്വം എന്തെങ്കിലും ചെയ്യുന്നതിനു മുൻപായി പശ്ചാത്തപിക്കാൻ മനുഷ്യനെ സഹായിക്കുന്നു.

മനുഷ്യർ തങ്ങളുടെ അന്തർനേത്രത്തിൽ (Inner Eye) അഥവാ മനഃസാക്ഷിയിൽ നിപതിക്കുന്ന കരടുകളെ (പാപങ്ങൾ) തുടച്ചുമാറ്റാനുള്ള ആത്മീയ സംവേദനത്വം ഇല്ലാതിരിക്കുമ്പോഴാണ് കപടനാട്യം പോലുള്ള ആത്മീയ അന്ധതയുടെ ‘ തടിക്കഷണങ്ങൾ’ മനുഷ്യരുടെ മനോഭാവങ്ങളിൽ ഉടലെടുക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.