ലത്തീൻ ആഗസ്റ്റ് 01 യോഹ. 6: 24-35 ജീവന്റെ അപ്പം

“നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ” (വാക്യം 27).

അപ്പം വര്‍ദ്ധിപ്പിച്ചശേഷം കഫർണാമിലേക്കു പോയ യേശുവിനെ തേടി ജനക്കൂട്ടം അവന്റെ അടുക്കലെത്തുന്നു. അപ്പം വര്‍ദ്ധിപ്പിക്കലിന്റെ അർത്ഥം മനസിലായതുകൊണ്ടല്ല, മറിച്ച് സൗജന്യമായി അപ്പം നൽകപ്പെടും എന്ന പ്രതീക്ഷയിലാണ് അവർ അവനെ പിന്തുടർന്നത്.

യേശു രണ്ടുതരം അപ്പത്തെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ ഓർമ്മിപ്പിക്കുന്നു: “നശ്വരമായ അപ്പം” (Perishable Food), “നിത്യജീവന്റെ അപ്പം” (Bread of Eternal Life) എന്നിവയാണത്. നശ്വരമായ അപ്പം പ്രതിനിധാനം ചെയ്യുന്നത് മനുഷ്യർ ഭുജിക്കുന്ന അപ്പം മാത്രമല്ല, കൂടാതെ മനുഷ്യൻ ഈ ലോകത്തിൽ തേടുന്ന അധികാരം, സ്ഥാനമാനങ്ങൾ, ധനം, പേര്, പ്രശസ്തി എന്നിവയെയൊക്കെ അത് പ്രതിനിധീകരിക്കാം. നിത്യജീവന്റെ അപ്പമെന്നത് യേശുവിനെ തന്നെയാണ് സൂചിപ്പിക്കുക. വിശുദ്ധ ബലിയർപ്പണത്തിൽ അപ്പത്തിന്റെ രൂപത്തിൽ നാം അവനെ സ്വീകരിക്കുന്നു.

“നശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുവിൻ” എന്ന് ശിഷ്യരെ ഓർമ്മപ്പെടുത്തുമ്പോൾ ജീവസന്ധാരണത്തിനായി അദ്ധ്വാനിക്കരുത് എന്നല്ല യേശു അർത്ഥമാക്കുന്നത്, മറിച്ച് ജീവിതത്തിൽ എന്തിന് പ്രാഥമ്യം കൊടുക്കുന്നു എന്നാണ് അർത്ഥം. അതിനാൽ, അപ്പമെന്നത് ആവശ്യമായിരിക്കെത്തന്നെ നിത്യതയിലേക്കു നയിക്കുന്ന ജീവന്റെ അപ്പത്തെ (അഥവാ ദിവ്യകാരുണ്യത്തെ) തേടുക എന്നത് അതിനേക്കാൾ അത്യാവശ്യമാണ് എന്ന്  യേശു, തന്നെ ശ്രവിച്ചവരെ എന്നപോലെ നമ്മെയും ഓർമ്മിപ്പിക്കുന്നു. കാരണം മൃഗങ്ങളും സസ്യങ്ങളും മനുഷ്യരെപ്പോലെ ആത്മീയസൃഷ്‌ടികളല്ലാത്തതിനാൽ അവർക്ക് ഭക്ഷണം പരമമായ ആവശ്യമാണ്. എന്നാൽ മനുഷ്യർ അവയെപ്പോലെ ശാരീരികസൃഷ്ടികളായിരിക്കുന്നതോടൊപ്പം അവയിൽ നിന്നും വ്യത്യസ്തമായി ആത്മീയസൃഷ്ടികൾ കൂടിയാണ്.

അതിനാൽ, അപ്പം ശരീരത്തിന്റെ നിലനിൽപ്പിന് ആവശ്യമായിരിക്കുന്നതുപോലെ ജീവന്റെ അപ്പം (ദിവ്യകാരുണ്യം) ആത്മാവിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.