ലത്തീൻ ജൂൺ 10 മത്തായി 5: 20-26 ഉന്മൂലന യത്നം 

എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക്‌ അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക്‌ ഇരയായിത്തീരും (മത്തായി 5:22).

ഫരിസേയടെയും നിയമജ്ഞരുടെയും ഭക്തിപ്രകടനങ്ങൾക്കു മുന്നിൽ തങ്ങളുടെ ഭക്തജീവിതം  ശുഷ്കമാണെന്ന് യേശുവിന്റെ സമകാലീനരായ സാധാരണ യഹൂദർ വിശ്വസിച്ചിരുന്നു. സത്യനിഷ്ഠതയും  നിഷ്കളങ്കത്വവും സംയോജിപ്പിക്കുന്ന ഒരു ഭക്തജീവിതത്തിന്റെ ആവശ്യകതയെ യേശു തന്റെ പ്രബോധനങ്ങളിളെല്ലാം സ്പഷ്ടീകരിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും ലക്ഷ്യം ആത്മപ്രശംസയും സ്വാർത്ഥതയുമായാൽ അവയെ ധർമ്മം അഥവാ പുണ്യം എന്ന് വിശേഷിപ്പിക്കാനാകില്ല.

യേശു പഠനത്തിൽ പരിശുദ്ധവും സത്യസന്ധവും നീതിനിഷ്ഠമായ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മാത്രമേ  മതം നിഷ്കർഷിക്കുന്ന പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും അർത്ഥവത്താകുന്നുള്ളൂ. അതിനാലാണ് കൊലപാതകം ചെയ്യുന്നില്ല എന്നതുകൊണ്ടു മാത്രമായില്ല ബന്ധങ്ങളെ നശിപ്പിക്കുന്ന ഭര്‍ത്സനം,  അധിക്ഷേപം എന്നിവയിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം എന്ന് ക്രിസ്തു ഓർമ്മപ്പെടുത്തുന്നത്.

ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിലൂടെ നേടിയെടുക്കാവുന്ന ഒരു ലക്ഷ്യമല്ല, മറിച്ച് അതിന്റെ വളർച്ചയ്ക്ക് വളവും ജലവും സ്വീകരിക്കുന്ന വേരുകളുടെ അഥവാ മൂലകാരണങ്ങളുടെ പിഴുതുമാറ്റലിലൂടെ സാധിതമാകുന്ന യത്നമാണ് തിന്മയുടെ ഉന്മൂലനം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.