ലത്തീൻ മെയ് 18 യോഹ. 17: 1-11a അറിവ് 

“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ” (വാക്യം 3).

പൊതുജന ഭാഷ്യത്തിൽ ‘അറിയുക‘ എന്നത് കുറേ ആശയങ്ങളെ അംഗീകരിക്കുക എന്ന ബുദ്ധിയുടെ ഒരു വ്യാപാരമാണ്. എന്നാൽ, ബൈബിളിന്റെ ഭാഷ്യത്തിൽ ‘അറിയുക‘ എന്നത് ബുദ്ധിയുടെ മാത്രമല്ല മറിച്ച് ഒരു വ്യക്തിയെ മുഴുവൻ ഉൾക്കൊള്ളേണ്ട ഒരു വ്യാപാരമാണ്. അതുകൊണ്ടാണ്, വ്യത്യസ്ത ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള ഏറ്റവും അഗാധമായ ബന്ധത്തെ, ലൈംഗീകബന്ധത്തെ സൂചിപ്പിക്കാൻ “അറിയുക” എന്ന പദം ബൈബിൾ ഉപയോഗിക്കുന്നത്.

മംഗളവാർത്ത സമയത്തെ മറിയത്തിന്റെ വാക്കുകൾ ഇതിന് ഉദാഹരണമാണ് – ” ഇതെങ്ങനെ സംഭവിക്കും, ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ” (ലൂക്കാ 1:34). അതായത്, ബൈബിൾ ഭാഷ്യത്തിൽ “അറിയുക” എന്നത് ഫലദായകവും ജീവദായകവുമാണ്. അല്ലാത്തതൊന്നും യഥാർത്ഥ അറിവല്ല.

പിതാവിനെക്കുറിച്ചുള്ള അറിവ് പുത്രന് (യേശുവിന്) തന്നെത്തന്നെ പിതാവിന് സമർപ്പിക്കാൻ സഹായിക്കുന്നു. യേശുവിനെക്കുറിച്ചുള്ള അറിവ് പൗലോസിനെ തന്റെ ജീവിതം യേശുവിനായ് സമർപ്പിക്കാൻ സഹായിക്കുന്നു. എനിക്ക് ദൈവത്തെക്കുറിച്ചുള്ള അറിവുണ്ട് എന്നതിനർത്ഥം ഞാൻ ദൈവവുമായി സംസർഗ്ഗത്തിലാണ് എന്നാണ്. നിത്യജീവന് നിദാനമായ “അറിവ്” എന്നത് ദൈവത്തെക്കുറിച്ചുള്ള ആശയങ്ങളുടെ അംഗീകരണമല്ല, മറിച്ച് ജീവന്റെ ഉറവിടമായ ദൈവവുമായുള്ള സംസർഗ്ഗമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.