“നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും” (ലൂക്കാ 6:37).
✝ വിധികളും വിലയിരുത്തലുകളും മനുഷികബന്ധത്തിലും വ്യാപാരങ്ങളിലും അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന്, മാതാപിതാക്കൾ മക്കളുടെ സ്വഭാവശീലങ്ങളെയും, രാഷ്ട്രസേവകർ പൗരസമൂഹത്തെയും, തൊഴിലുടമകൾ തൊഴിലാളികളെയും പല സാഹചര്യങ്ങളിലും വിലയിരുത്തേണ്ടതായും വിധിക്കേണ്ടാതായും വരും. അതിനാൽ, “നിങ്ങൾ വിധിക്കരുത്”എന്ന യേശുവിന്റെ പ്രസ്താവന ഒരു അഖണ്ഡ പ്രസ്താവനയായി കണക്കാക്കാനാവില്ല.
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിധിക്കുന്നതിന് അതിന്റെ സ്വഭാവമനുസരിച്ച് രണ്ടായി തിരിക്കാം.
1. അസമീക്ഷ വിധി (Rash Judgement:- ഒരു വ്യക്തി അഹങ്കാരം/ അഹംഭാവം എന്നിവയാൽ പ്രേരിതനായി മറ്റുള്ളവരെക്കുറിച്ച് പുറപ്പെടുവിക്കുന്ന വിധിയാണ് ഇത്. ഇപ്രകാരമുള്ള വ്യക്തികളിൽ ആന്തരിക പരിവർത്തനത്തിനുള്ള സാധ്യത തുലോം കുറവാണ്.
2. സാത്വിക വിധി (Meek Judgement):– ഒരു വ്യക്തി എളിമയിലും സ്നേഹത്തിലും പ്രചോദിതനായി മറ്റൊരു വ്യക്തിയെക്കുറിച്ചു നടത്തുന്ന വിധികളും വിലയിരുത്തലുകളുമാണ് ഇത്. ഇത്തരക്കാർ മറ്റുള്ളവരെ വിലയിരുത്തുന്നതിനു മുമ്പ് തങ്ങളെത്തന്നെ വിലയിരുത്താൻ പരിശ്രമിക്കാറുണ്ട്. മറ്റുള്ളവരോട് പൊറുക്കാനും ക്ഷമിക്കാനും ഇവർക്ക് എളുപ്പമാണ്.
ആത്മവിധി (Self-Judgement) ആണ് പരവിധി (Other-Judgement) യെക്കാൾ ലോകത്തിൽ നന്മ സംജാതമാകുന്നത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ