ലത്തീൻ ജനുവരി 26 മർക്കോ. 3: 31-35 വിശ്വാസബന്ധം

ദൈവത്തിന്റെ ഹിതം നിര്‍വ്വഹിക്കുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും (മര്‍ക്കോ. 3:35).

ബന്ധങ്ങളെ യേശു നിർവ്വചിക്കുന്ന രീതി മനസിലാക്കാൻ ബുദ്ധിമുട്ടി യേശുവിന്റെ കേൾവിക്കാർ ആശയക്കുഴപ്പത്തിലാകുന്നു. മനുഷ്യബന്ധങ്ങളെ പ്രത്യേകിച്ച്, കുടുംബ ബന്ധങ്ങളെക്കുറിച്ച് പൊതുവായുള്ള ധാരണകൾക്കും അർത്ഥങ്ങൾക്കും (പിതൃത്വം, മാതൃത്വം, ഭ്രാതൃത്വം) അപ്പുറം വിശാലമായ സാധ്യതകളിലേയ്ക്ക് യേശുനാഥൻ വെളിച്ചം വീശുകയാണ്.

ഉദാഹരണത്തിന് അടുത്തു വസിക്കുന്നവൻ അയൽക്കാരൻ എന്ന ധാരണയ്ക്കും അപ്പുറം “ആവശ്യങ്ങളിൽ  സഹായഹസ്തം നീട്ടുന്നവൻ അയൽക്കാരൻ” എന്ന് നല്ല സമറായക്കാരന്റെ ഉപമയിലൂടെ യേശു നിർവ്വചിക്കുന്നു. ദൈവം ഒരു ശക്തിയാണ് എന്ന പഴയനിയമ നിർവ്വചനങ്ങളെ തിരുത്തി ദൈവം സ്നേഹമാണ് (സ്നേഹപിതാവാണ്) എന്ന പുതിയ നിർവ്വചനം നൽകുന്നു. അതുപോലെ പിതാവ്, മാതാവ്, പുത്രൻ, പുത്രി എന്നിവർ ഒരു കൂരയ്ക്കു കീഴെ കിടക്കുന്നവർ എന്നതിനുമപ്പുറം ദൈവവചനങ്ങൾ അനുസരിക്കുന്നവരാണ് എന്ന് യേശു നിർവ്വചിക്കുന്നു.

രക്തം വെള്ളത്തേക്കാൾ ശക്തിയുള്ളതാണ് എന്ന് പറയുന്നതുപോലെ രക്തബന്ധങ്ങൾ (കുടുംബ ബന്ധങ്ങൾ) ജലബന്ധങ്ങളെക്കാൾ (സാമൂഹ്യബന്ധങ്ങൾ) ശക്തമാണ്. എന്നാൽ ദൈവവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ “വിശ്വാസം” (Faith) അടിസ്ഥാനമായുള്ള ആത്മീയബന്ധങ്ങൾ ഒരിക്കലും തകര്‍ക്കപ്പെടാൻ സാധ്യമല്ലാത്തവിധം ശക്തമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.