ലത്തീൻ ജനുവരി 19 മർക്കോ. 2: 23-28 മതാത്മക അടിമത്വം

“അവന്‍ അവരോടു പറഞ്ഞു: സാബത്ത്‌ മനുഷ്യനു വേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല” (മര്‍ക്കോ. 2:27).

മനുഷ്യമഹത്വം നിർവ്വചിക്കുന്ന അടിസ്ഥാനങ്ങളിലൊന്നായ സ്വാതന്ത്ര്യം, നിയന്ത്രിക്കപ്പെടുന്നതോ  നിഷേധിക്കപ്പെടുന്നതോ ആയ അവസ്ഥയെ അടിമത്വം എന്നു വിളിക്കാം. ഒരാൾ മറ്റൊരാളുടെ  വസ്തുവിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിമയാകാം. ഉദാഹരണത്തിന് മനുഷ്യക്കടത്ത്, നിർബന്ധിതജോലി തുടങ്ങിയവ വ്യക്ത്യാധിഷ്ഠിത അടിമത്വത്തിന്റെ ഉദാഹരണങ്ങളാണ്.

മദ്യത്തോടോ, ലഹരിവസ്തുക്കളോടോ, ആർഭാട വസ്തുക്കളോടോ ഉള്ള അനിയന്ത്രിതമായ താൽപര്യം വസ്തുക്കളോടുള്ള അടിമത്വവും മനുഷ്യനേക്കാൾ അധികമായി മതത്തെ പ്രതിഷ്ഠിക്കുന്ന മതമൗലികവാദം പ്രത്യയശാസ്ത്രത്തോടുള്ള അടിമത്വത്തിന്റെയും ഉദാഹരണങ്ങളാണ്.

മതാത്മക ജീവിതത്തിന് മനുഷ്യത്വത്തിന്റെ മുഖം നഷ്ടപ്പെട്ട് ഒരു ഭ്രാന്തായി മാറുമ്പോൾ അതിനെ മതാത്മക-അടിമത്വം (Religious Slavery) എന്നുവിളിക്കാം. മനുഷ്യനേക്കാൾ അധികമായി മതാത്മക നിയമങ്ങളുടെ അക്ഷരങ്ങൾക്ക് പ്രാധാന്യം കൊടുത്തപ്പോഴാണ് ഫരിസേയ ജീവിതശൈലി നിയമങ്ങളോടുള്ള ഒരു അടിമത്വമായി മാറുന്നത്.

ബോധ്യങ്ങളെക്കാൾ ഉപരിയായി അന്ധവിശ്വാസങ്ങളും ദൈവസ്നേഹത്തെക്കാൾ ഉപരിയായി ദൈവിക പ്രതികാരചിന്തയും മനസ്സിൽ ഉടലെടുക്കുമ്പോഴാണ് മതാത്മക അടിമത്വം രൂപമെടുക്കുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.