ലത്തീൻ ഒക്ടോബർ 20 ലൂക്കാ 12: 35-38 ആകസ്‌മികതയും ജാഗരൂകതയും

അവന്‍ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാല്‍ ആ ഭ്യത്യന്മാര്‍ ഭാഗ്യവാന്മാര്‍ (ലൂക്കാ 12:38).

യജമാനന്റെ അപ്രതീക്ഷിത വരവിന്റെ ” – ഉപമ ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ആകസ്‌മികത വെളിപ്പെടുത്തുന്ന പ്രതീകമാണ്. അതിനാൽ ഒരുക്കമുള്ളവരായി ആത്മീയജീവിതം അപായമില്ലാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെയും ഉപമ ബോധ്യപ്പെടുത്തുന്നു. ഉപമയിലെ ഭവനം നാം നാഥന്മാരായുള്ള നമ്മുടെ ആന്തരീകഭവനത്തിന്റെ അഥവാ ആത്മാവിന്റെ പ്രതീകമാണ്.

മനുഷ്യർ ആത്മാവിന്റെ അധിപന്മാരാണെങ്കിലും ആധിപത്യം പൂര്‍ണ്ണമല്ല. അധിപരെങ്കിലും നമ്മുടെ ആത്മാക്കളുടെ സര്‍വ്വാധികാരിയായ ദൈവത്തിന്റെ കാര്യസ്ഥർ മാത്രമാണ്. യജമാനന്റെ ആകസ്‌മിക വരവ് ക്രിസ്തീയ യുഗാന്ത്യശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന രണ്ട് രഹസ്യങ്ങളുടെ പ്രതീകമാകാം.

1. ഫരൂസിയ അഥവാ ക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യവിധിയും; 2. മനുഷ്യ-മരണം: മനുഷ്യന്റെ ഈ ലോകജീവിതത്തിന്റെ അവസാനം. ഇവ രണ്ടിന്റെയും ആകസ്മികത കണക്കിലെടുത്ത് ക്രൈസ്തവർ ജാഗരൂകരായിരിക്കണം.

അന്ത്യവിധിയുടെയും  മരണത്തിന്റെയും ആകസ്മിക സ്വഭാവത്തെക്കുറിച്ചുള്ള ധ്യാനം ഏറ്റവും ഫലവത്തായ ഒരു ആത്മീയശിക്ഷണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.