“അവന്‍ പറഞ്ഞു: യാത്രയ്ക്ക് വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്” (ലൂക്കാ 9:3).
“അല്‍പം ഭാണ്ഡം, അധികം ആശ്വാസം” എന്നതാണ് പ്രാമാണിക യാത്രാ-തത്വം. അധികം ഭാണ്ഡങ്ങൾ കരുതി ലോകത്തിന്റെ സുരക്ഷയിൽ ആശ്രയിക്കുന്ന ഭൗമോന്മുഖ ജീവിതത്തേക്കാളധികമായി, അല്‍പം വസ്തുക്കളിലാശ്രയിച്ച് ശിഷ്യർ സ്വർഗ്ഗോന്മുഖജീവിതം നയിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതായത്, സുവിശേഷസാക്ഷികളാകേണ്ട ശിഷ്യർ ഭൗതികമായി അശക്തരും ആത്മീയമായി ശക്തരും ആയിരിക്കാൻ യേശു ആഗ്രഹിക്കുന്നു.
തിരുസഭ സ്വഭാവത്താൽ തന്നെ ദൗത്യപ്രചാരകയാണ്. മാമ്മോദീസയുടെ യോഗ്യതയാൽ ക്രൈസ്തവർ എല്ലാവരും ദൈവരാജ്യപ്രഘോഷണത്തിനായി ചുമതലപ്പെടുത്തപെട്ടവരാണ്. ഭൂമിയിൽ കാലുറപ്പിച്ച്, എന്നാൽ സ്വർഗത്തിലേയ്ക്ക് കണ്ണും നട്ടുള്ള ജീവിതമാണിത്. ഭൂമിയിൽ ജീവിക്കുമ്പോഴും ഭൗമീകരകാതെ, ലോകത്തിലായിരിക്കുമ്പോഴും ലോകായതകരാകാതെ, വസ്തുക്കൾ ഉപയോഗിക്കുമ്പോഴും ലൗകികരാകാതെയുള്ള ജീവിതമാണത്.
ദൗത്യനിർവ്വഹണവേളകളിൽ ലോകത്തേക്കാളുപരിയായി ദൈവത്തിലുള്ള പ്രത്യാശയും ആശ്രയവും ജീവിതത്തിന്റെ ദിശാസൂചി ദൈവകേന്ദ്രീകൃതമാക്കി നിലനിറുത്താൻ ക്രൈസ്തവവരെ സഹായിക്കുന്നു. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ