ലത്തീൻ സെപ്റ്റംബർ 03 ലൂക്കാ 5: 1-11 അയോഗ്യതാ ഭാവം

“ശിമയോന്‍പത്രോസ്‌ ഇതു കണ്ടപ്പോള്‍ യേശുവിന്റെ  കാല്‍ക്കല്‍ വീണ്‌ കര്‍ത്താവേ, എന്നില്‍ നിന്ന്‌ അകന്നുപോകണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞു” (ലൂക്കാ 5:8).

✝ കഴിവുകളെയും അംഗീകാരങ്ങളെയും ബിരുദങ്ങളേയും യോഗ്യതയായി ലോകം പരിഗണിക്കുന്നു. എന്നാൽ വിപരീതാര്‍ത്ഥകമായി ദൈവതിരുമുമ്പിൽ അയോഗ്യതയുടെ ഭാവമാണ് എറ്റവും വലിയ യോഗ്യത. ഞാൻ വിക്കനാണ്, ഞാനെങ്ങനെ ഫറവോനോട് സംസാരിക്കും എന്നുപറഞ്ഞ മോശ ഇസ്രായേൽ ജനതയുടെ നേതാവായി. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനാണ് എന്ന് ഏറ്റുപറഞ്ഞ എസെക്കിയേൽ, ഇസ്രായേൽ ചരിത്രത്തിലെ വലിയ പ്രവാചകരിൽ ഒരാളായി. അതുപോലെ ഞാൻ ബാലനായ ആട്ടിടയകുട്ടിയാണെന്നു പറഞ്ഞ ആമോസ്. കർത്താവിന്റെ ദാസിയാണെന്നു പറഞ്ഞവൾ മറിയം രക്ഷകന്റെ അമ്മയായി! ക്രിസ്തുവിന്റെ സഭയെ പീഡിപ്പിച്ചവൻ ആകയാൽ അപ്പസ്തോലൻ എന്ന് വിളിക്കപ്പെടാൻ അനർഹനാണ് എന്നുപറഞ്ഞ പൗലോസ് വലിയ അപ്പസ്തോലനായി. അപ്രകാരം, പാപിയായ എന്നിൽ നിന്നും അകന്നുപോകണമേ എന്നപേക്ഷിച്ച പത്രോസ് ആദ്യത്തെ മാർപാപ്പയായി.

അയോഗ്യതയുടെ ആഴത്തിലുള്ള അവബോധം അപ്പസ്തോലന്റെ/ ദൈവശുശ്രുഷകന്റെ ഉൽകൃഷ്ട ലക്ഷണമാണ്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.