അവിടുത്തെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ തന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ് (മര്‍ക്കോ. 12:33).
ജെറുസലേം ദൈവാലയത്തിലെ ദഹനബലികളും കാഴ്ചയർപ്പണവും യഹൂദ മതവിശ്വാസത്തിന്റെ മർമ്മസ്ഥാനത്തുള്ള കാര്യങ്ങളായിരുന്നു. ഹൃദയത്തിൽ സ്നേഹമില്ലാതെ അർപ്പിക്കപ്പെടുന്ന ദഹനബലികളൊക്കെ അർത്ഥശൂന്യങ്ങളാണെന്ന് പ്രവാചകർ നിരന്തരം ജനത്തെ ഓർമ്മപ്പെടുത്തി (ഹോസി 6:6). ഇന്നത്തെ സുവിശേഷത്തിൽ അനുഷ്ഠാനങ്ങൾക്കു മുകളിൽ സ്നേഹത്തിനുള്ള പ്രാധാന്യത്തെ വരച്ചുകാണിക്കുന്നു.
ഹൃദയത്തിൽ ദൈവത്തോടും സഹോദരങ്ങളോടും സ്നേഹമില്ലാത്തവരുടെ എല്ലാ മതപരമായ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ചടങ്ങുകളും പ്രാർത്ഥനകളും വിശുദ്ധ ബലിയർപ്പണം പോലും അർത്ഥശൂന്യമാണ്. അനുരഞ്‌ജനപ്രക്രിയയിൽ വ്യക്തികൾ, തങ്ങളുടെ താൽപര്യങ്ങൾ ത്യജിക്കാൻ തയ്യാറാകുന്നതിനാൽ ആത്മാര്‍പ്പണം സംഭവിക്കുന്നുണ്ട് (മത്തായി 5:23-24). എല്ലാ യാഗങ്ങളെക്കാളും ദഹനബലികളെക്കാളും മഹനീയമായത് ആത്മാര്‍പ്പണമാണ്.
നാം മറ്റുള്ളവരെ സ്‌നേഹിക്കുമ്പോൾ സ്വന്തം താല്‍പര്യങ്ങൾ ത്യജിക്കുന്നു എന്നതിനാൽ സ്നേഹമെന്നത് ആത്മാര്‍പ്പണത്തിനുള്ള ഒരു പ്രേരണ മാത്രമല്ല മറിച്ച്, ബലിയർപ്പണത്തിന്റെ ചൈതന്യം പേറുന്ന ആത്മാര്‍പ്പണം തന്നെയാണ്, ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ