ലത്തീൻ ജൂൺ 01 മർക്കോ. 12: 1-12 കാര്യസ്ഥതാ ബോധം

അത് കാര്യസ്ഥരായ കൃഷിക്കാരെ ഏൽപ്പിച്ചിട്ട്‌ അവൻ അവിടെ നിന്നും പോയി...” (വാക്യം 1).

തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സൂചിപ്പിക്കാൻ പഴയനിയമത്തിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു പ്രതീകമാണ് “മുന്തിരിത്തോപ്പ്.” “സൈന്യങ്ങളുടെ കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ഭവനമാണ്” (ഏശയ്യ 5:7). മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ദൈവമാണ്. പാട്ടക്കാരായ കൃഷിക്കാർ പ്രതിനിധാനം ചെയ്യുന്നത് ഇസ്രായേൽ ജനതയുടെ മേല്‍നോട്ടദൗത്യം അഥവാ കാര്യസ്ഥത ഭരമേൽപിക്കപ്പെട്ട പ്രധാന പുരോഹിതർ, ഫരിസേയർ, സദുക്കായർ എന്നിവരെയാണ്. കാര്യസ്ഥരാൽ കൊലചെയ്യപ്പെട്ട ദാസന്മാര്‍ കാലാകാലങ്ങളിൽ കാര്യസ്ഥത ഏൽപിക്കപ്പെട്ടവർ കെടുകാര്യസ്ഥതയുടെ മൂർത്തീകരണങ്ങളായപ്പോൾ ഓർമ്മപ്പെടുത്തലുകളുമായി എത്തിയ പ്രവാചകന്മാരാണ്. കാര്യസ്ഥർ ഉടമസ്ഥരെപ്പോലെ പെരുമാറിയപ്പോൾ കാര്യസ്ഥത അവരിൽ നിന്നും എടുത്തുമാറ്റപ്പെട്ടു. അതായത്, ചരിത്രത്തിൽ രക്ഷണീയദൗത്യം യഹൂദമേലാളൻമാരിൽ നിന്നും എടുത്തുമാറ്റപ്പെട്ട് തിരുസഭയക്ക് ഭരമേൽപിക്കപ്പെട്ടു.

ദുഷ്‌ടരായ കാര്യസ്ഥരുടെ ഉപമ മനുഷ്യകുലത്തിന്റെ സ്രഷ്ടിയോടുള്ള കെടുകാര്യസ്ഥതയുടെ ഒരു പ്രതീകാത്മകമായ അവതരണമാകാം. ഇന്ന് മനുഷ്യകുലത്തിനും ലോകത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ, പ്രതേകിച്ച്, പരിതസ്ഥിതിപ്രശ്നങ്ങൾക്കു കാരണം മനുഷ്യന് “കാര്യസ്ഥതാ ബോധം” (Sense of Stewardship) നഷ്ടമായി അബദ്ധമായ “ഉടമസ്ഥതാബോധം” (Sense of Ownership) കൊണ്ട് നയിക്കപ്പെടുന്നതിനാലാണ് എന്നുപറയാം. അബദ്ധമായ ഉടമസ്ഥതാബോധം വസ്തുക്കളുടെയും മറ്റും മനുഷ്യരിൽ അധീനത്വമനോഭാവം (Possessiveness) ജനിപ്പിക്കുമ്പോൾ അത് അവരെ  സ്രഷ്ടിയുടെ ദുരുപയോഗത്തിലേയ്ക്ക് നയിക്കുന്നു. എന്നാൽ, കാര്യസ്ഥതാ ബോധം ജനിപ്പിക്കുന്നത് ഉത്തരവാദിത്വ മനോഭാവമാണ് (Accountability). മരണശേഷം ഒന്നും, സ്വന്തം ശരീരം പോലും കൂടെ കൊണ്ടുപോകുവാൻ സാധിക്കുകയില്ല എന്നത് ദൈവസ്രഷ്ടിയുടെ കാര്യസ്ഥത ഏതാനും വർഷത്തേയ്ക്ക് ഏൽപിക്കപ്പെട്ടവരാണ് തങ്ങൾ എന്ന് ചിന്തിക്കുവാൻ മനുഷ്യനെ സഹായിക്കുന്നു.

ദൈവമാണ് എല്ലാത്തിന്റെയും ഉടമസ്ഥൻ. മനുഷ്യർ കാര്യസ്ഥർ മാത്രമാണ് എന്ന തിരിച്ചറിവ് മനുഷ്യനെ ദൈവസ്രഷ്ടിയുടെ ഉല്‍കൃഷ്‌ഠ കാര്യസ്ഥരാക്കി മാറ്റുന്നു, ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.