ലത്തീൻ മാർച്ച്‌ 08 മത്തായി 5: 43-48 ശത്രുസ്നേഹം

“ശത്രുക്കളെ സ്നേഹിക്കുവിൻ” (വാക്യം 44).

‘ഇഷ്ടപ്പെടുക’ എന്നത് ‘സ്നേഹിക്കുക’ എന്നതിൽ നിന്നും വ്യത്യസ്തമാണ്. ആദ്യത്തേത് (ഇഷ്ടപ്പെടുക) ഒരു സ്വാഭാവിക പ്രവൃത്തിയാണെങ്കിൽ രണ്ടാമത്തേത് (സ്നേഹിക്കുക) ഒരു തിരഞ്ഞെടുപ്പാണ്. മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയിൽ ശത്രുവിനെ ഇഷ്ടപ്പെടാൻ സാധ്യമല്ല. എന്നാൽ സ്നേഹിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പായതിനാൽ ശത്രുവിനെയും സ്നേഹവൃത്തത്തിൽ ഉൾപ്പെടുത്താൻ സാധ്യമാണ്.

ശത്രുവിനെ സ്നേഹിക്കാനുള്ള യേശുവിന്റെ ആഹ്വാനം ലോകത്തിന്റെ ജ്ഞാനത്തിന് എതിരാണ്. കാരണം, ‘അയൽക്കാരനെ സ്നേഹിക്കുക; ശത്രുവിനെ വെറുക്കുക’ എന്നതാണ് ലോകത്തിന്റെ ജ്ഞാനം. ദൈവത്തിന്റെ സ്വഭാവസവിശേഷതകളായ നിരുപാധിക സ്നേഹം, അപരിമിത ക്ഷമ, അചഞ്ചലകാരുണ്യം എന്നിവയെക്കുറിച്ചുള്ള അറിവും അതിന്റെ അനുകരണവും ദൈവികജ്ഞാനമാണ്. ദൈവികജ്ഞാനത്തിനു മാത്രമേ ശത്രുസ്നേഹത്തിന്റെ അർത്ഥം മനസിലാകൂ.

സ്നേഹം ഒരു വൈകാരിക അനുഭവമാകുന്നിടത്തല്ല മറിച്ച്‌, ഒരു തിരഞ്ഞെടുപ്പാകുന്നിടത്താണ് ശത്രുസ്നേഹം സാധ്യമാകുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ, സത്താറ