ലത്തീൻ ജനുവരി 23 മർക്കോ. 3: 7-12 നന്മ പ്രശസ്തി

യൂദാ, ജറുസലേം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ജോര്‍ദ്ദാന്റെ മറുകരെ നിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ അവന്റെ  പ്രവൃത്തികളെക്കുറിച്ച് കേട്ട് അവന്റെ അടുത്തെത്തി (മര്‍ക്കോ. 3:8).

യേശുവിന്റെ പരസ്യജീവിതത്തോട് രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള പ്രതികരണമാണ് യഹൂദാസമുദായത്തിൽ നിന്നും ഉണ്ടായത്. ഒരുവശത്ത് യേശുവിനാൽ വിമർശിക്കപ്പെടുകയും ശാസിക്കപ്പെടുകയും ചെയ്യപ്പെട്ട ഫരിസേയർ, സദുക്കായർ, ഹേറോദേസ് പക്ഷക്കാർ തുടങ്ങിയ യഹൂദ മേലാളന്മാരുടെ മനസ്സിൽ ഉറഞ്ഞുകൂടിയ വൈരം. മറുവശത്ത് യേശുവിന്റെ കാരുണ്യപ്രവൃത്തികളുടെ നന്മ ഉൾക്കൊണ്ട  പാപികളും രോഗികളും അധകൃതരുമായി പൊതുജനങ്ങളുടെ മനസ്സിൽ രൂപപ്പെട്ട  ബഹുജനസമ്മതി.

മനുഷ്യർ വിവിധങ്ങളായ വഴികളിലൂടെ പേരും പ്രശസ്തിയും സമ്പാദിക്കാൻ പരിശ്രമിക്കുമ്പോൾ പ്രശസ്തി നൽകുന്ന അവസരങ്ങള്‍ ഒഴിവാക്കാനാണ് ക്രിസ്തു പരിശ്രമിക്കുന്നത്. പ്രശസ്തി സൃഷ്ടിക്കുന്ന അവസരങ്ങളെല്ലാം ഒഴിവാക്കുമ്പോൾ അനുദിനം ക്രിസ്തുവിന്റെ പ്രശസ്തി പരസ്യജീവിതകാലത്ത് വർദ്ധിച്ചുവന്നു.  ദൈവപിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിറവേറ്റാനായി അവൻ പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളാണ് അവന്റെ പ്രശസ്തി വർദ്ധിപ്പിച്ചത്.

സ്നേഹം, പ്രശസ്തി, അംഗീകാരം തുടങ്ങിയവ ആരിൽ നിന്നെങ്കിലും യാചിച്ചുവാങ്ങേണ്ടതോ തട്ടിപ്പറിച്ചെടുക്കേണ്ടതോ അല്ല. മറിച്ച്, എന്നിലെ നന്മപ്രവർത്തികൾ കണ്ട് മറ്റുള്ളവർ സമ്മാനിക്കുന്നതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ