ലത്തീൻ നവംബർ 29 മത്തായി 24:37-44 ആകസ്‌മികതയും ജാഗരൂകതയും

“കള്ളൻ രാത്രിയിൽ ഏതു സമയത്താണ് വരുന്നതെന്ന് അറിഞ്ഞിരുന്നുവെങ്കിൽ…” (വാക്യം 43).

“രാത്രിയിൽ ഭവനം കവരുന്ന കളളന്റെ” ഉപമ ക്രിസ്തുവിന്റെ രണ്ടാം വരവിന്റെ ആകസ്‌മികത വെളിപ്പെടുത്തുന്ന പ്രതീകമാണ്. അതിനാൽ ഒരുക്കമുള്ളവരായി ആത്മീയജീവിതം അപായമില്ലാതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതെയെയും ഉപമ ബോധ്യപ്പെടുത്തുന്നു. ഉപമയിലെ ഭവനം നാം നാഥന്മാരായുള്ള നമ്മുടെ ആന്തരീകഭവനത്തിന്റെ അഥവാ ആത്മാവിന്റെ പ്രതീകമാണ്.

മനുഷ്യർ ആത്മാവിന്റെ അധിപന്മാരാണെങ്കിലും ആധിപത്യം പൂര്‍ണ്ണമല്ല. അധിപരെങ്കിലും നമ്മുടെ ആത്മാക്കളുടെ സര്‍വ്വാധികാരിയായ ദൈവത്തിന്റെ കാര്യസ്ഥർ മാത്രമാണ്. കള്ളന്റെ ആകസ്‌മിക വരവ് ക്രിസ്തീയ യുഗാന്ത്യശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്ന രണ്ട് രഹസ്യങ്ങളുടെ പ്രതീകമാകാം.

1. ഫരൂസിയ അഥവാ ക്രിസ്തുവിന്റെ രണ്ടാംവരവും അന്ത്യവിധിയും.
2. മനുഷ്യ-മരണം: മനുഷ്യന്റെ ഈ ലോകജീവിതത്തിന്റെ അവസാനം.

ഇവ രണ്ടിന്റെയും ആകസ്മീകത കണക്കിലെടുത്ത് ക്രൈസ്തവർ ജാഗരൂകരായിരിക്കണം. അന്ത്യവിധിയുടെയും മരണത്തിന്റെയും ആകസ്മീക സ്വഭാവത്തെക്കുറിച്ചുള്ള ധ്യാനം ഏറ്റവും ഫലവത്തായ ഒരു ആത്മീയ ശിക്ഷണമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ