ലത്തീൻ സെപ്റ്റംബർ 17 ലൂക്കാ 7: 11-17 കാരുണ്യം

അവളെ കണ്ട്‌ മനസ്സലിഞ്ഞ് കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ (ലൂക്കാ 7:13).

യേശുവിന്റെ ബാല്യത്തില്‍ തന്നെ പിതാവായ യൗസേഫ് മരണപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നതിനാൽ അവൻ മുപ്പതാം വയസിൽ പരസ്യജീവിതം ആരംഭിക്കുമ്പോൾ അവന്റെ അമ്മയായ മറിയം ഒരു വിധവയായിരുന്നു എന്ന് അനുമാനിക്കാം. അതിനാൽ, ഒരു വിധവയുടെ മകനായ യേശുവിന്, മകൻ മരണപ്പെട്ട വിധവയുടെ ദുഃഖത്തിന്റെ ആഴം മനസിലാകും. പുരുഷാധിപത്യമുണ്ടായിരുന്ന യഹൂദ സമൂഹത്തിൽ ഒരു മകനില്ലാത്ത വിധവയെ, പാവപ്പെട്ടവരിൽ പാവപ്പെട്ടവളായി കണക്കാക്കുകയും അനാഥരോടും പരദേശികളോടും തുല്യപ്പെടുത്തുകയും ചെയ്‌തിരുന്നു.

നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്ന രംഗം വെളിപ്പെടുത്തുന്നത് ദൈവത്തിന്റെ കരുണാർദ്ര ഹൃദയത്തെയും ദൈവം മനുഷ്യസഹനത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നുമാണ്. ദൈവം മനുഷ്യന് ഒരു സഹനരഹിത ജീവിതം തരികയല്ല ചെയ്യുന്നത് മറിച്ച്, സഹിക്കുന്ന മനുഷ്യനോടു കൂടെ സഹിക്കുക (Compassion=cum passio=to suffer with) ആണ് ചെയ്യുന്നത്.

കാരുണ്യം എന്നത് സഹിക്കുന്നവന്റെ കൂടെ സഹിക്കുകയാണ്. അതിനാൽ കാരുണ്യപ്രവൃത്തികൾ ദൈവിക പ്രവൃത്തികളാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ