യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: സാബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? (ലൂക്കാ 6:9).
യേശു സാബത്തിൽ സൗഖ്യം നൽകുന്നതിന്റെ ഏഴ് വിവരണങ്ങളാണ് സുവിശേഷത്തിൽ കാണുന്നത്. ഈ സംഭവങ്ങൾ യാദൃച്ഛികമായി സംഭവിച്ചവ ആയിരുന്നില്ല. മറിച്ച്, സാബത്തിനെക്കുറിച്ചുള്ള ഫരിസേയരുടെ ധാരണയെ എതിർക്കാനും തിരുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു.
കൈ ശോഷിച്ചവന്റെ ശാരീരിക ശോഷണത്തേക്കാൾ ദയനീയമാണ് നിയമക്രമങ്ങളിലും ആത്മന്യായീകരണത്തിലും ആത്മാവ് ശോഷിച്ച ഫരിസേയരുടെ അവസ്ഥ. നന്മ ചെയ്യുന്നതിനെ ഒരു നിയമം മൂലവും നിരോധിക്കാനാവില്ല എന്നാണ് “സാബത്തില്‍ നന്മ ചെയ്യുന്നതോ, തിന്മ ചെയ്യുന്നതോ, ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം?” എന്ന ചോദ്യത്തിലൂടെ യേശു അർത്ഥമാക്കുന്നത്.
നിയമങ്ങളിൽ/ കൽപനകളിൽ ഏറ്റവും ഉല്‍കൃഷ്ടമായത് സ്നേഹിക്കാനുള്ള കൽപനയാണ്. സ്നേഹം നിഷേധിക്കാനാകുന്ന ഒരു സമയവും ഇല്ല. നിയമാനുസരണം എന്ന തലകെട്ടിൽ സ്നേഹം നിഷേധിക്കുന്നത് തിന്മയോട് പക്ഷം ചേരുന്നതിനു തുല്യമാണ്. സ്നേഹമാണ് അന്ത്യം, നിയമമല്ല! ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ