“ശിമയോന്‍ പത്രോസ് ഇതു കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണ്, കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നു പോകണമേ; ഞാന്‍ പാപിയാണ് എന്നുപറഞ്ഞു” (ലൂക്കാ 5:8).
കഴിവുകളെയും അംഗീകാരങ്ങളെയും ബിരുദങ്ങളെയും യോഗ്യതയായി ലോകം പരിഗണിക്കുന്നു. എന്നാൽ, വിപരീതാര്‍ത്ഥകമായി ദൈവതിരുമുമ്പിൽ അയോഗ്യതയുടെ ഭാവമാണ് എറ്റവും വലിയ യോഗ്യത. ഞാൻ വിക്കനാണ്, ഞാൻ എങ്ങനെ ഫറവോനോട് സംസാരിക്കും എന്നു പറഞ്ഞ മോശ, ഇസ്രായേൽ ജനതയുടെ നേതാവായി; ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനാണ് എന്ന് ഏറ്റുപറഞ്ഞ എസെക്കിയേൽ ഇസ്രായേൽ ചരിത്രത്തിലെ വലിയ പ്രവാചകരിൽ ഒരാളായി; അതുപോലെ ഞാൻ ബാലനായ ആട്ടിടയ കുട്ടിയാണെന്നു പറഞ്ഞ ആമോസ്; കർത്താവിന്റെ ദാസിയാണെന്ന് പറഞ്ഞവൾ മറിയം രക്ഷകന്റെ അമ്മയായി; ക്രിസ്തുവിന്റെ സഭയെ പീഡിപ്പിച്ചവൻ ആകയാൽ അപ്പസ്തോലൻ എന്ന് വിളിക്കപ്പെടാൻ അനർഹനാണ് എന്നു പറഞ്ഞ പൗലോസ് വലിയ അപ്പസ്തോലനായി; അപ്രകാരം പാപിയായ എന്നിൽ നിന്നും അകന്നു പോകണമേ എന്ന് അപേക്ഷിച്ച പത്രോസ് ആദ്യത്തെ മാർപാപ്പയായി.
അയോഗ്യതയുടെ ആഴത്തിലുള്ള അവബോധം അപ്പസ്തോലന്റെ/ദൈവശുശ്രൂഷകന്റെ ഉൽകൃഷ്ട ലക്ഷണമാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ