ലത്തീൻ സെപ്റ്റംബർ 04 ലൂക്കാ 4: 38-44 കൈവയ്പ്പ്

“ഓരോരുത്തരുടെയും മേൽ കൈവച്ച് അവൻ അവരെ സുഖപ്പെടുത്തി” (വാക്യം 40).

ശതാധിപന്റെ ഭൃത്യനെയോ (ലൂക്കാ 7:1-10), പത്ത് കുഷ്ഠരോഗികളെയോ (ലൂക്കാ 17: 11-19) സുഖപ്പെടുത്തിയതു പോലെ സാന്നിധ്യത്തിലല്ലാതെ വിദൂരതയിൽ ആയിരുന്നു കൊണ്ട് യേശു രോഗികളെ സുഖപ്പെടുത്തുന്ന രംഗങ്ങളുണ്ട്. എന്നാൽ, അവന്റെ സൗഖ്യശുശ്രൂഷകളിൽ അധികവും തലയിൽ കൈവച്ചു കൊണ്ടുള്ളതായിരുന്നു. കാരണം, സുഖപ്പെട്ടവർ ദൈവത്തിന്റെ ശക്തിയും സ്നേഹവും കാരുണ്യവും ദൈവപുത്രന്റെ സ്പർശനത്തിലൂടെ അനുഭവിക്കാനായിരുന്നു അത്.

അജ്ഞാതമായ ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായി നമ്മെ കണ്ടുകൊണ്ട് സ്പർശിക്കാനല്ല മറിച്ച്, പൗലോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നതു പോലെ “എൻ്റെ ഇപ്പോഴത്തെ ജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്‌ത ദൈവപുത്രനിൽ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്” (ഗലാ. 2:20). ഓരോരുത്തരുടെയും മേൽ വ്യക്തിപരമായി കൈവച്ച് സുഖപ്പെടുത്താനാണ് അവൻ ആഗ്രഹിക്കുന്നത്.

സാര്‍വ്വജനീനമായ ഒരു ബന്ധമല്ല മറിച്ച്, വ്യക്തിപരമായി ദൈവത്തിന് മനുഷ്യനുമായുള്ള ബന്ധമാണ്.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ