ലത്തീൻ ജൂൺ 20 മത്തായി 6: 7-15 പ്രാർത്ഥനയുടെ ആത്മാവ്

“പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ വിജാതീയരെപ്പോലെ അതിഭാഷണം ചെയ്യരുത്” (വാക്യം 7).

പ്രാർത്ഥനയുമായി ബന്ധപ്പെട്ട് വിജാതീയരുടെ ഇടയിൽ നിലവിലിരുന്ന രണ്ട്‌ തെറ്റായ രീതികളെക്കുറിച്ച് യേശു ശിഷ്യർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. “പ്രാർത്ഥനയുടെ നാടകീയവൽക്കരണം” (Dramatization of Prayer) ആണ് ഒന്നാമത്തേത്. പ്രാർത്ഥനയുടെ യഥാർത്ഥ ലക്ഷ്യമായ ദൈവൈക്യവും ദൈവമഹത്വവും മറന്ന് മനുഷ്യരുടെ സ്‌തുതി-പ്രശംസകൾക്കായ് മനുഷ്യർ കാൺകെ നാടകീയതയോടെ പ്രാർത്ഥിക്കുന്ന രീതിയാണിത്.

രണ്ടാമത്തേത്, പ്രാർത്ഥനയുടെ ജല്‍പനീകരണം (Babbling of Prayer) ആണ്. ദൈവനാമങ്ങളുടെ തുടരെയുള്ള ജല്‍പനം വഴി ദൈവത്തിന്റെ ശ്രദ്ധ തങ്ങൾക്ക് അനുകൂലമാകാം എന്ന അന്ധവിശ്വാസത്തിൽ നിന്നുമാണ് ഈ രീതി ഉടലെടുത്തത്.

വാചികപ്രാർത്ഥനയുടെ പ്രാധാന്യത്തെ യേശു ഇവിടെ കുറച്ചുകാണിക്കുകയല്ല. മറിച്ച്, പ്രാർത്ഥനയുടെ ആത്മാവിനെക്കുറിച്ച് ശിഷ്യരെ ഓർമ്മിപ്പിക്കുകയാണ്.

പ്രാർത്ഥന എന്നത് അടിസ്ഥാനപരമായി വാക്കുകളുടെ ജൽപനമല്ല. മറിച്ച്, ദൈവവുമായുള്ള സ്നേഹബന്ധമോ, ഹൃദയത്തിന്റെ ദൈവികഭാവമോ, ദൈവസാന്നിധ്യത്തിൻ്റെ  അനുഭവമോ ആണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ