ലത്തീൻ ജൂൺ 14 മത്തായി 5: 27-32 ജീവിതാവസ്ഥയുടെ അതിർത്തികൾ

“ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്യുന്നു ” (വാക്യം 28 ).

എതിർലിംഗത്തിലുള്ള വ്യക്തിയെ നോക്കരുത് (പുരുഷൻ സ്ത്രീയെ നോക്കുന്നതോ സ്‌ത്രീ പുരുഷനെ നോക്കുന്നതോ ആകാം) എന്നല്ല യേശു ഇവിടെ അർത്ഥമാക്കുന്നത്. സ്ത്രീയുടെ സൗന്ദര്യമോ പുരുഷൻ്റെ സൗകുമാര്യമോ ദൈവസൃഷ്ടിയുടെ ഭാഗമെന്ന അർത്ഥത്തിൽ വിലമതിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതുമാണ്.

അതായത്, മനുഷ്യർ മനുഷ്യരെ നോക്കുമ്പോൾ ഒരു ഭോഗവസ്തുവായി കാണാതെ വ്യക്തികളിലുള്ള ദൈവത്തിൻ്റെ ഛായയെയും രൂപത്തെയും ബഹുമാനിക്കുക. ലൈംഗീകപ്രേരണകൾ ശക്തവും നിര്‍ബന്ധിതവും ആകയാൽ അവ മനുഷ്യനെ മൃഗതുല്യനാക്കുകയും വ്യഭിചാരം, പരലിംഗബന്ധം തുടങ്ങിയ പാപങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക എന്നത് വിശുദ്ധജീവിതത്തിന് അത്യന്താപേക്ഷിതവുമാണ്. അതിനാലാണ് നോട്ടത്താലുള്ള വ്യഭിചാരം പോലും യേശു വിലക്കുന്നത്.

ലൈംഗികവീഴ്ചകളെ ഒഴിവാക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗമെന്നത് ജീവിതാവസ്ഥകൾ നിർവ്വചിക്കുന്ന അതിർത്തികൾ ചിന്തയിലും നോട്ടത്തിലും പ്രവൃത്തിയിലും കടക്കാതിരിക്കുക എന്നതാണ്! ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ