ലത്തീൻ സെപ്റ്റംബർ 25 ലൂക്കാ 9: 18-22 നിയുക്ത-സമയം

“ഇക്കാര്യം ആരോടും പറയരുതെന്ന് കര്‍ശനമായി നിരോധിച്ചതിനുശേഷം അവൻ അരുളിച്ചെയ്തതു” (ലൂക്കാ 9:21).

എല്ലാറ്റിനും ഒരു നിയുക്ത-സമയമുണ്ട്‌” (സഭാ. 3:1) എന്ന് സഭാപ്രസംഗകൻ ഓർമ്മപ്പെടുത്തുന്നു. അതായത്, എല്ലാറ്റിനും ഒരു ദൈവനിയോഗ-സമയം ഉണ്ട് എന്നർത്ഥം. യേശു തന്റെ “സഹിക്കുന്ന മിശിഹാ“യുടെ വ്യക്തിത്വം പീഡാനുഭവ-മരണ-ഉത്ഥാനങ്ങളെക്കുറിച്ച് പ്രവചനത്തിലൂടെ വെളിപ്പെടുത്തിയശേഷം “ഇക്കാര്യം ആരോടും പറയരുത്” എന്ന് ശിഷ്യരെ കര്‍ശനമായി വിലക്കുന്നതിന്റെ അർത്ഥം അത് വെളിപ്പെടുത്തപ്പെടേണ്ട നിയുക്തസമയം വരെ (ഉത്ഥാനം വരെ) കാത്തിരിക്കുക എന്നായിരുന്നു.

യേശുവിന് പരസ്യജീവിതകാലം, പ്രത്യേകമായി പെസഹാരഹസ്യങ്ങളുടെ സമയം നിയുക്തസമയമായി. ശിഷ്യർക്ക് യേശുവിന്റെ ഉത്ഥാനശേഷമുള്ള സമയം യേശു വ്യക്തിത്വം ലോകത്തിന് വെളിപ്പെടുത്താനും ഉദ്ഘോഷിക്കാനുമുള്ള നിയുക്ത-സമയമായി.

നിശ്ചിതസമയവും (Scheduled Time) നിയുക്തസമയവും (Appointed Time) തമ്മിൽ വ്യത്യാസമുണ്ട്. സ്വന്തകാര്യങ്ങൾക്കായി മനുഷ്യൻ നൽകുന്ന സമയത്തെ നിശ്ചിതസമയമെന്നും ദൈവേഷ്ട നിർവ്വഹണത്തിനായി മാറ്റിവയ്ക്കുന്ന സമയത്തെ നിയുക്തസമയമെന്നും വിളിക്കാം. പുതുക്കാനാവാത്ത വിഭവമാണ് സമയം. ജോലിയോടുള്ള ആസക്തി (Work-holism) മൂലം കുടുംബ-സഭ-സമൂഹജീവിതങ്ങൾക്ക് സമയം നൽകാത്ത ജീവിതശൈലി ഒരു നിയുക്ത-സമയ വിരുദ്ധമനോഭാവമായി (Anti-Appointed Time Trait) കാണാവുന്നതാണ്.

കുടുംബ-സഭ-സമൂഹജീവിതത്തിലെ സമയം നിയുക്തസമയങ്ങളാകുമ്പോഴാണ് ക്രൈസ്തവജീവിതം അനുഗ്രഹീതമാകുന്നത്. 

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.