ലത്തീൻ ഏപ്രിൽ 15 യോഹ. 12:1-11 സ്നേഹം അവബോധജന്യം

യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാര ദിനത്തിനായി ഇതു ചെയ്‌തുവെന്ന്‌ അവള്‍ കരുതിക്കൊള്ളട്ടെ (യോഹ. 12:7).

യേശു ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന ബഥാനിയായിലെ ലാസറിൻ്റെ കുടുംബത്തിലേയ്ക്കുള്ള അവൻ്റെ അവസാനത്തെ സന്ദർശനമാണ് ഇന്നത്തെ സുവിശേഷത്തിൻ്റെ പശ്ചാത്തലം. പീഡാസഹനവും മരണവും പുനരുദ്ധാനവും വഴി പൂർത്തിയാക്കപ്പെടേണ്ട ദൈവേഷ്ടത്തിൻ്റെ നിവർത്തീകരണത്തിനായ് ജെറുസലേമിലേയ്ക്കു നടന്നടുക്കുന്ന യേശുവിന് ഈ സന്ദർശനത്തിൻ്റെ ലക്ഷ്യം ബഥാനിയായിലെ കുടുംബത്തോട് അന്ത്യയാത്ര പറയുക എന്നതാണ്.

സമാഗതമാകുന്ന വേർപാടിൻ്റെ വേദന ഉള്ളിലൊതുക്കുമ്പോഴും താൻ അവരിൽ നിന്നും യാത്ര പറയാൻ പോവുകയാന്നെന്ന് അവൻ വെളിപ്പെടുത്തിയില്ല. അപ്പോഴതാ ഒരു മൃതസംസ്‌കാര ശുശ്രൂഷയെ അനുസ്മരിപ്പിക്കുമാറ് ലാസറിൻ്റെ സഹോദരിയായ മേരി ഒരു വെൺകൽഭരണി നിറയെ സുഗദ്ധദ്രവ്യവുമായി വന്ന് അവനെ ലേപനം ചെയ്‌തു. വെളിപ്പെടുത്തപ്പെട്ടിരുന്നിലെങ്കിലും സമാഗതമാകുന്ന തൻ്റെ ഗുരുവിൻ്റെ വേർപാടിനെ അവൾ മുൻകൂട്ടി ഗ്രഹിച്ചറിഞ്ഞു.

അതായത്, യഥാർത്ഥ സ്നേഹമുള്ളിടത്ത് ആശയവിനിമയത്തിൻ്റെ ആവശ്യമില്ല. കാരണം, സ്നേഹം അവബോധജന്യമാണ് (intuitive), പ്രവചനപരമാണ്‌ (prophetic). തൈലത്തിൻ്റെ സാമ്പത്തികമൂല്യം കണക്കാക്കിയ യൂദാസിനെപ്പോലെ ബുദ്ധിയുടെ കണക്കുകൂട്ടലുകൾക്ക് ചിലപ്പോൾ സ്നേഹത്തിൻ്റെ പ്രവൃത്തികൾ യുക്തിസഹമല്ലാത്തതായി തോന്നാം.

യൂദാസ്, ബുദ്ധിയുടെ യുക്തിയിൽ കാര്യങ്ങൾ കണക്കുകൂട്ടിയപ്പോൾ, മേരി ഹൃദയത്തിൻ്റെ ഭാഷയെ പിന്തുടർന്നു. ബുദ്ധിയുടെ യുക്തിക്ക് കുരിശ് ഒരു ഭോഷത്വമായി തോന്നാം. പക്ഷെ, ഹൃദയത്തിൻ്റെ  ഭാഷ ശ്രവിക്കുന്നവർക്ക് കുരിശ് രക്ഷയുടെ അടയാളമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ