അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല (ലൂക്കാ 13:6).
“ഫലം പുറപ്പെടുവിക്കാത്ത അത്തിമരത്തിന്റെ ഉപമ ” കപടനാട്യത്തിന്റെ ഒരു പ്രതീകമാകാം. നോട്ടത്തിൽ പച്ചില സമൃദ്ധമായതിനാൽ ഫലഭൂയിഷ്ഠമായ വൃക്ഷം എന്ന ധാരണ നൽകുന്നെങ്കിലും അത് ഫലരഹിതമായിരുന്നു. ഫരിസേയരും സദുക്കായരും ഉൾപ്പെടുന്ന മതപ്രമാണിവർഗ്ഗം ബാഹ്യമായ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ എന്നിവകൊണ്ട് സമൂഹത്തിൽ യോഗ്യർ എന്ന ധാരണ നൽകിയെങ്കിലും അവ ആത്മീയതയില്ലാത്ത കപടനാട്യങ്ങളായിരുന്നു. കാഴ്ച്ചയിൽ നല്ലവരായിരുന്നെങ്കിലും അന്തഃത്തയിൽ പൊള്ളയായിരുന്നു.
പച്ചിലസമൃദ്ധിയാൽ തളിരിട്ടുനിൽക്കുന്ന അത്തിമരമെങ്കിലും ഫലം പുറപ്പെടുവിക്കാത്തതിനാൽ ഉപമയിലൂടെ ആന്തരീകജീവിതത്തിന്റെ ആഴങ്ങളിലേക്ക് എത്തിനോക്കുവാൻ യഹൂദപ്രമാണിമാരെ യേശു ക്ഷണിക്കുകയാണ്.
ക്രൈസ്‌തവ അദ്ധ്യാത്മികതയുടെ ആഴം അനുഷ്ടാനങ്ങളുടെ പച്ചപ്പിലല്ല. മറിച്ച്, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തളിരിടലിലാണ്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ