ലത്തീൻ ആഗസ്റ്റ് 27 മത്താ 23:23-26 “ആവശ്യങ്ങളും അത്യാവശ്യങ്ങളും”

“കൊതുകിനെ അരിച്ചു നീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരും…..” (വാക്യം 24)

യേശു പാപികളോട് അനിതരസാധാരണമായ കാരുണ്യത്തോടും പ്രകടിപ്പിക്കുകയും, ദയയോടും കൂടെയാണ് എപ്പോഴും സംസാരിച്ചിരുന്നത്. എന്നാൽ യേശു ഫരിസേയരോടാകുമ്പോൾ അവരുടെ കപടനാട്യത്തെ പ്രതി വളരെ കർക്കശവും പരുക്കനായ വാക്കുകളും ഉപയോഗിച്ചാണ് നേരിടുന്നത്. ഇപ്രകാരം ഏഴു ശാസനകളുടെ പ്രയോഗങ്ങൾ അവർക്കെതിരെ നടത്തുന്നതായി സുവിശേഷത്തിൽ കാണാം.

അവയിൽ ഒരെണ്ണം ദശാംശ-നികുതി (tithing) കൊടുക്കുന്നതിനെ കുറിച്ചാണ്. “കൊതുകിനെ അരിച്ചു നീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരുമാണ് നിങ്ങൾ” (വാ.24) ഒരു കാര്യത്തിന്റെ ഗൗരവത്തെ ബോധ്യപെടുത്താനായി സാഹിത്യത്തിൽ ഉപയോഗിക്കുന്ന അതിശയോക്ത്യാലങ്കാര (hyperbole) പ്രയോഗമാണ്. “ഒട്ടകത്തെ വിഴുങ്ങുക” എന്ന പ്രവൃത്തി മതാത്മക ജീവിതത്തിൽ വളരെ ഗൗരവമുള്ള സ്നേഹം, കാരുണ്യം, ക്ഷമ എന്നിവയുടെ വിസ്മരണത്തെയും, “കൊതുകിനെ അരിച്ചു നീക്കുക” എന്നത് ദശാംശ-നികുതി കൊടുക്കുക തുടങ്ങിയ അൽപ്പപ്രാധാന്യ കാര്യങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കുന്നതിനെയും സൂചിപ്പിക്കുന്നു.

ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോൾ ആവശ്യങ്ങളേക്കാൾ അത്യാവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുള്ളതുപോലെ മതാത്മക ജീവിതത്തിൽ ആചാരങ്ങൾ ആവശ്യമെങ്കിലും ദൈവിക സ്വഭാവങ്ങളായ സ്നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയവ പ്രതിഫലിക്കുന്ന വാക്കുകളും പ്രവൃത്തികളും അത്യാവശ്യങ്ങളാണ്. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ